ഡല്‍ഹി: ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബിജെപി എം പിയുമായ ബ്രിജ് ഭൂഷണെതിരെ നടപടി ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ഗുസ്തി താരങ്ങളുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂറാണ് സമരക്കാരെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചത്. 'ഗുസ്തി താരങ്ങള്‍ ആവശ്യപ്പെടുന്ന വിഷയത്തില്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാണ്. ഞാന്‍ ഒരിക്കല്‍ കൂടി ഗുസ്തി താരങ്ങളെ ചര്‍ച്ചയ്ക്ക് ക്ഷണിക്കുകയാണ്" എന്ന് അനുരാഗ് ഠാക്കൂര്‍ ട്വീറ്റ് ചെയ്തു. ലൈംഗിക ആരോപണങ്ങള്‍ നേരിടുന്ന ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണമെന്നാണ് ഗുസ്തി താരങ്ങളുടെ പ്രധാന ആവശ്യം.
കഴിഞ്ഞ ശനിയാഴ്ച ഗുസ്തി താരങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ചർച്ച നടത്തിയിരുന്നു. എന്നാൽ തങ്ങളുടെ ആവശ്യങ്ങൾ പരിഗണിക്കപ്പെട്ടില്ലെന്നും പ്രതീക്ഷിച്ച പ്രതികരണം അമിത് ഷായിൽ നിന്നും ഉണ്ടായില്ലെന്നും ചർച്ചയ്ക്ക് ശേഷം താരങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് ഗുസ്തി താരങ്ങളുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്ര കായിക മന്ത്രി അറിയിച്ചിരിക്കുന്നത്.
അതേസമയം, ഗുസ്തി താരങ്ങള്‍ക്ക് പിന്തുണ അറിയിച്ച് കര്‍ഷക സംഘടനകള്‍ സര്‍ക്കാരിന് ഈ മാസം ഒമ്പത് വരെയാണ് സമയം നല്‍കിയിരിക്കുന്നത്. അതിനുള്ളില്‍ ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ പ്രക്ഷോഭത്തിനിറങ്ങുമെന്നാണ് കര്‍ഷക സംഘടനകള്‍ മുന്നറിയിപ്പ് നല്‍കി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുള്‍പ്പെടെ ഏഴ് വനിതാ ഗുസ്തി താരങ്ങളാണ് ബ്രിജ് ഭൂഷനെതിരെ ലൈംഗിക ചൂഷണ പരാതി നല്‍കിയത്. പരാതി നല്‍കിയിട്ടും പൊലീസ് ഇയാള്‍ക്കെതിരെ യാതൊരു നടപടിയും എടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഗുസ്തി താരങ്ങള്‍ സമരം ആരംഭിച്ചത്.