ഇംഫാല്‍: ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം തുടരുന്ന മണിപ്പൂരില്‍ വീണ്ടും ഏറ്റുമുട്ടല്‍. ഇന്നലെ ഉണ്ടായ രൂക്ഷമായ ഏറ്റുമുട്ടലിൽ 3 പേര്‍ കൊല്ലപ്പെടുകയും 4 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മണിപ്പൂരിലെ ഇംഫാൽ വെസ്റ്റ് ജില്ലയില്‍ വെടിവെപ്പുണ്ടായി. മണിപ്പൂരിലെ നാഗാ വിഭാഗം എം എല്‍ എമാരുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് ചർച്ച നടത്താൻ ഇരിക്കെയാണ് വീണ്ടും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. മെയ്തി വിഭാഗക്കാര്‍ക്ക് പട്ടിക വര്‍ഗ പദവി നല്‍കുന്നതില്‍ പ്രതിഷേധിച്ചാണ് മണിപ്പൂരില്‍ സംഘര്‍ഷം ഉടലെടുത്തത്.
കഴിഞ്ഞമാസമുണ്ടായ കലാപത്തില്‍ 80 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. നിരവധി വീടുകളും വാഹനങ്ങളും കച്ചവടസ്ഥാപനങ്ങളും അഗ്നിക്കിരയായി. സംഘര്‍ഷബാധിത മേഖലകളില്‍ കൂടുതല്‍ പൊലീസിനെയും സൈന്യത്തെയും വിന്യസിച്ചിട്ടുണ്ട്. തങ്ങളുടെ സാമൂഹിക പിന്നോക്കാവസ്ഥ പരിഗണിച്ച് പട്ടിക വർഗ്ഗ പദവി വേണമെന്ന് മെയ്തി വിഭാഗക്കാർ നിരന്തരം ആവശ്യപ്പെട്ടിരുന്നു. 1949 ൽ മണിപ്പൂർ ഇന്ത്യയോട് ചേരുന്നതുവരെ തങ്ങളെ ഗോത്രമായാണ് പരിഗണിച്ചിരുന്നതെന്നും അതിനുശേഷമാണ് പദവി നഷ്ടമായതെന്നുമാണ് മെയ്തി വിഭാഗക്കാരുടെ വാദം.
എന്നാൽ ഇതിനെ നാഗ, കുക്കി വിഭാഗങ്ങൾ എതിർക്കുകയാണ്. മെയ്തി വിഭാഗക്കാര്‍ക്ക് പട്ടികവർഗ പദവി നല്‍കുമ്പോള്‍ തങ്ങളുടെ ജോലി സാധ്യതയടക്കം കുറയുമെന്നാണ് നാഗ, കുക്കി വിഭാഗങ്ങൾ ആരോപിക്കുന്നത്. ഇതേ തുടര്‍ന്നാണ് ഇരുവിഭാഗങ്ങളും തമ്മില്‍ സംഘര്‍ഷം ഉടലെടുത്തത്. സംഘര്‍ഷത്തില്‍ നിരവധി വീടുകളും ആരാധാനാലയങ്ങളും വാഹനങ്ങളും അഗ്നിക്കിരയായി. കലാപത്തിലേക്ക് കാര്യങ്ങൾ കടന്നതോടെ സംസ്ഥാനത്ത് സൈന്യത്തെയും ദ്രുത കർമ്മസേനയേയും നിയോഗിച്ചിരിക്കുകയാണ്.