ഭുവനേശ്വര്‍: ഒഡീഷയിലെ ബാലസോറില്‍ നടന്ന ട്രെയിന്‍ ദുരന്തത്തില്‍ കൊല്ലപ്പെട്ടവരില്‍ നാല്‍പത് പേര്‍ക്ക് വൈദ്യുതാഘാതമേറ്റതാവാമെന്ന് റിപ്പോര്‍ട്ട്. നാല്‍പത് മൃതദേഹങ്ങളില്‍ യാതൊരു പരിക്കും ഇല്ല എന്നതാണ് ഈ നിഗമനത്തിലേക്ക് നയിച്ചത്. മൃതദേഹ പരിശോധനയില്‍ ബാഹ്യമായ യാതൊരു പരിക്കുകളും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല എന്ന് രക്ഷാപ്രവര്‍ത്തകരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അപകടത്തില്‍ പെട്ട കോറാമണ്ഡല്‍ എക്സ്പ്രെസ്സില്‍ നിന്ന് പുറത്തെടുത്ത മൃതദേഹങ്ങളാണ് വൈദ്യതാഘാതമേറ്റ് മരണപ്പെട്ടതാണ് എന്ന് സംശയിക്കപ്പെടുന്നത്. പാളം തെറ്റിയ കോറാമണ്ഡല്‍ എക്സ്പ്രെസ്സിലിടിച്ച് ശ്വന്താപൂര്‍- ഹൗറ എക്സ്പ്രെസ്സും തകര്‍ന്നിരുന്നു. ഈ ഇടിയുടെ ആഘാതത്തില്‍ ഇലക്ട്രിക് ലൈന്‍ പൊട്ടിവീണതാകാം പരിക്കേല്‍ക്കാത്ത നാല്‍പത് പേരുടെ മരണത്തിന് കാരണം എന്നാണ് നിഗമനം.
ഇതിനിടെ ട്രെയിന്‍ ദുരന്തത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 278 ആയി ഉയര്‍ന്നു. ഇതുവരെ 180 മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. ഇതിൽ 150 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകി. അപകടം നടന്ന് നാലാം ദിവസത്തിലും ബന്ധുക്കളെ തേടി ആശുപത്രിയിലേക്ക് നിരവധി പേർ എത്തുന്നുണ്ട്. മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്തത് പ്രതിസന്ധിയാകുകയാണ്.