ഡല്‍ഹി: ഒഡീഷ ട്രെയിന്‍ ദുരന്തത്തില്‍ മരണമടഞ്ഞവരുടെ കുടുംബാംഗങ്ങള്‍ക്ക് 10 ലക്ഷം രൂപ നഷ്ട പരിഹാരം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവാണ് പ്രഖ്യാപനം നടത്തിയത്. മരണമടഞ്ഞവരുടെ കുടുംബാംഗങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതം നല്‍കും. ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവര്‍ക്ക് രണ്ടു ലക്ഷം രൂപാ വീതവും പരിക്കേറ്റവര്‍ക്ക് അമ്പതിനായിരം രൂപാ വീതവും നല്‍കുമെന്ന് മന്ത്രി അശ്വിനി വൈഷ്ണവ് ട്വിറ്ററിലൂടെ പ്രഖ്യാപിച്ചു.
അതേസമയം രക്ഷാ പ്രവര്‍ത്തനം ഇപ്പോഴും നടക്കുകയാണ്. ജീവന്‍ രക്ഷിക്കാന്‍ എല്ലാവഴിയും തേടുമെന്ന് മന്ത്രി പറഞ്ഞു. ഭുവനേശ്വറില്‍ നിന്നും കൊല്‍ക്കത്തിയില്‍ നിന്നുമുള്ള രക്ഷാപ്രവര്‍ത്തകരുടെ സംഘവും എന്‍.ഡി.ആര്‍.എഫും എയര്‍ഫോര്‍സും സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ തകര്‍ന്ന ട്രാക്ക് നന്നാക്കി ഗതാഗതം പുനസ്ഥാപിച്ചതായി റെയില്‍വേ അറിയിച്ചു. ബുധനാഴ്ചയോടെ ഗതാഗതം പുനസ്ഥാപിക്കുമെന്നായിരുന്നു നേരത്തെ മന്ത്രി അറിയിച്ചിരുന്നത്.
വെള്ളിയാഴ്ച രാത്രി 7 മണിയോടെയാണ് അപകടം നടന്നത്. ഒരേസമയം മൂന്ന് ട്രെയിനുകള്‍ അപകടത്തില്‍പ്പെട്ടതാണ് വലിയ ദുരന്തത്തിന് വഴിയൊരുക്കിയത്. ഷാലിമാര്‍ -ചെന്നൈ കോറമാണ്ഡല്‍ എക്സ്പ്രസ്, യശ്വന്ത് പൂര്‍ ഹൗറ എക്സ്പ്രസ്, എന്നീ ട്രെയിനുകള്‍ക്കൊപ്പം ഒരു ചരക്ക് ട്രെയിനുമാണ് അപകടത്തില്‍പ്പെട്ടത്. ഷാലിമറിൽനിന്ന് ചെന്നൈയിലേക്കു പോവുകയായിരുന്ന കൊൽക്കത്ത – ചെന്നൈ കോറമണ്ഡൽ എക്സ്പ്രസാണ് ആദ്യം ഗുഡ്സ് ട്രെയിനിലിടിച്ചത്. അപകടത്തിനു പിന്നാലെ കോറമണ്ഡൽ എക്സ്പ്രസിന്റെ 15 ബോഗികൾ പാളം തെറ്റിയിരുന്നു. പാളം തെറ്റിയ ബോഗികളിലേക്ക് സമീപത്തെ ട്രാക്കിലൂടെയെത്തിയ ഹൗറ എക്സ്പ്രസ് ഇടിച്ചുകയറിയതോടെയാണ് ദുരന്തത്തിന്റെ തീവ്രത വർധിച്ചത്.