ഡല്‍ഹി: ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബിജെപി എം പിയുമായ ബ്രിജ് ഭൂഷണെതിരെ നടത്തുന്ന പ്രതിഷേധ സമരത്തില്‍ നിന്നും പിന്മാറിയിട്ടില്ലെന്ന് സാക്ഷി മാലിക്. ജോലിക്കൊപ്പം പോരാട്ടം തുടരുമെന്നും സാക്ഷി മാലിക് സാമൂഹിക മാധ്യമമായ ട്വിറ്ററില്‍ കുറിച്ചു. ഗുസ്തി താരങ്ങളുടെ സമരത്തില്‍ സജീവമായിരുന്ന സാക്ഷി മാലിക് തിരികെ ജോലിയില്‍ പ്രവേശിച്ചതുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങള്‍ ഉയര്‍ന്നുവന്ന സാഹചര്യത്തിലാണ് താരം വിശദീകരണവുമായി രംഗത്തെത്തിയത്. നോർത്തേൺ റെയില്‍വേയില്‍ ഗസറ്റഡ് റാങ്കിലുള്ള ഉദ്യോഗസ്ഥയാണ് സാക്ഷി.
'ഈ വാര്‍ത്ത പൂര്‍ണമായും തെറ്റാണ്. നീതിക്കായുള്ള പോരാട്ടത്തില്‍നിന്ന് ഞങ്ങളാരും പിന്നോട്ടു പോയിട്ടില്ല. സമരം തുടരുന്നതിനൊപ്പം റെയില്‍വേയിലെ ഉത്തരവാദിത്വംകൂടി നിര്‍വഹിക്കും. ദയവ് ചെയ്ത് തെറ്റായ വാർത്ത പ്രചരിപ്പിക്കരുത്' - സാക്ഷി ആവശ്യപ്പെട്ടു. വിനേഷ് ഫോഗട്ടും , ബജ്റംഗ് പൂനിയയും ജോലിയില്‍ തിരികെ പ്രവേശിച്ചു.
ഗുസ്തി താരങ്ങളും കേന്ദ്രഅഭ്യന്തര മന്ത്രി അമിത്ഷായും കഴിഞ്ഞ ശനിയാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. ബ്രിജ് ഭൂഷണെതിരെ സ്വതന്ത്ര അന്വേഷണം വേണമെന്നാണ് ഗുസ്തി താരങ്ങള്‍ ആവശ്യപ്പെട്ടത്. അതേസമയം, നിയമം എല്ലാവര്‍ക്കും ഒരുപോലെ ബാധകമാണെന്ന് അമിത് ഷാ ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു