വത്തിക്കാന്‍: ഒഡിഷയിലെ ട്രെയിന്‍ അപകടത്തില്‍ അനുശോചനം അറിയിച്ച് മാര്‍പാപ്പ. നിരവധി ആളുകള്‍ക്ക് ജീവന്‍ നഷ്‌ടമായ അപകടത്തില്‍ ആത്മാര്‍ഥമായ ദുഖം രേഖപ്പെടുത്തുന്നുവെന്ന് മാര്‍പാപ്പ അറിയിച്ചു. അപകടത്തിൽ മരിച്ചവരുടെ ആത്മാക്കളെ സർവശക്തന്റെ സ്നേഹനിർഭരമായ കാരുണ്യത്തില്‍ ഏല്‍പ്പിക്കുന്നു. ബന്ധുക്കളെ നഷ്ടമായവര്‍ക്ക് അനുശോചനം നേരുന്നുവെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ അറിയിച്ചു. അപകടത്തില്‍ പരിക്കേറ്റവര്‍ക്കും രക്ഷാപ്രവര്‍ത്തകര്‍ക്കും വേണ്ടി പ്രാര്‍ഥിക്കുന്നുവെന്നും മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു.
ബാലസോറില്‍ ട്രെയിന്‍ അപകടമുണ്ടായതിന് പിന്നാലെ റഷ്യന്‍ പ്രസിഡന്റ് പുടിന്‍, പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ശരീഫ്, കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ, യു എസ് പ്രസിഡന്റ് ജോ ബൈഡന്‍ എന്നിവര്‍ അനുശോചനം അറിയിച്ചു. അതേസമയം ഒഡീഷ ട്രെയിന്‍ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 288 ആയി. 1100 ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി പേരുടെ നില അതീവഗുരുതരമായി തുടരുയാണ്. ഒരേസമയം മൂന്ന് ട്രെയിനുകള്‍ അപകടത്തില്‍പ്പെട്ടതാണ് വലിയ ദുരന്തത്തിന് വഴിയൊരുക്കിയത്. ഷാലിമാര്‍ -ചെന്നൈ കോറമാണ്ഡല്‍ എക്സ്പ്രസ്, യശ്വന്ത് പൂര്‍ ഹൗറ എക്സ്പ്രസ്, എന്നീ ട്രെയിനുകള്‍ക്കൊപ്പം ഒരു ചരക്ക് ട്രെയിനുമാണ് അപകടത്തില്‍പ്പെട്ടത്.