ലണ്ടന്‍: കഴിഞ്ഞ വര്‍ഷം ന്യൂയോര്‍ക്കില്‍ വെച്ച് നേരിട്ട കത്തിയാക്രമണത്തെ കുറിച്ച് പുസ്തകം എഴുതി കൊണ്ടിരിക്കുകയാണെന്ന് സല്‍മാന്‍ റുഷ്ദി. എന്താണ് സംഭവിച്ചതെന്നും ആക്രമണത്തിന്റെ ലക്ഷ്യമെന്താണെന്നും വിവരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് റുഷ്ദി ഹെ ലിറ്റററി ഫെസ്റ്റിവലിൽ പറഞ്ഞു. ഇത് താരതമ്യേന ചെറിയ പുസ്തകമായിരിക്കും. ഈ പുസ്തകം എഴുതാന്‍ എളുപ്പമല്ല. പക്ഷെ താന്‍ ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധി മറികടക്കാന്‍ എഴുത്തുകൊണ്ട് മാത്രമേ സാധ്യമാവുകയുള്ളുവെന്നും സല്‍മാന്‍ റുഷ്ദി കൂട്ടിച്ചേര്‍ത്തു. കുത്തേൽക്കുന്നതിന് മുമ്പ് പൂർത്തിയാക്കിയ പുസ്തകമായ 'വിക്ടറി സിറ്റി'യെ വായനക്കാര്‍ ഏറ്റെടുത്തതില്‍ അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു.
2022 ഓഗസ്റ്റ് 12-നാണ് ഷട്ടോക്വ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രഭാഷണത്തിനെത്തിയ സല്‍മാന്‍ റുഷ്ദിക്കെതിരെ ആക്രമണമുണ്ടായത്. റുഷ്ദി പ്രസംഗിക്കാനായി വേദിയിലേക്ക് കയറുന്നതിനിടെ അക്രമി അദ്ദേഹത്തെ കഴുത്തില്‍ കുത്തി വീഴ്ത്തുകയായിരുന്നു. റുഷ്ദിയുടെ ഒരു കണ്ണിന്റെ കാഴ്ച്ചയും ഒരു കയ്യിന്റെ ചലനശേഷിയും നഷ്ടമായതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.
സാത്താനിക് വേഴ്‌സസ് എന്ന പുസ്തകത്തിന്റെ പേരില്‍ 1988 മുതല്‍ സല്‍മാന്‍ റുഷ്ദിക്ക് വധഭീഷണിയുണ്ടായിരുന്നു. അന്നത്തെ ഇറാന്റെ പരമോന്നത നേതാവ് ആയത്തുളള ഖൊമേനി പുസ്തകം നിരോധിക്കുകയും റുഷ്ദിയെ കൊലപ്പെടുത്തുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. മതനിന്ദ ആരോപിച്ചാണ് ഇറാന്‍ പുസ്തകം നിരോധിച്ചത്. ആയത്തുളള ഖൊമേനി ഫത്വ പുറപ്പെടുവിച്ച് 33 വര്‍ഷങ്ങള്‍ക്കുശേഷമാണ് സല്‍മാന്‍ റുഷ്ദി ആക്രമണത്തിനിരയായത്.