ഡല്‍ഹി: ഗുസ്തി താരങ്ങളുടെ പരാതിയില്‍ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങിനെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറിലെ വിവരങ്ങള്‍ പുറത്ത്. ലൈംഗിക ചൂഷണത്തിന് ബ്രിജ്ഭൂഷണ്‍ ശ്രമിച്ചു എന്നാണ് എഫ് ഐ ആറില്‍ പറയുന്നത്. സ്ത്രീത്വത്തെ അപമാനിക്കൽ, പീഡന ശ്രമം, ഭീഷണിപ്പെടുത്തല്‍ ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ബ്രിജ് ഭൂഷണെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പരിശീലനത്തിനിടെ പരിക്ക് പറ്റിയത് ചികിത്സിക്കാൻ ഫെഡറേഷന്‍ മുടക്കിയ പണത്തിന് പകരമായി ബ്രിജ് ഭൂഷന്‍ ശാരിരിക ബന്ധത്തിന് നിര്‍ബന്ധിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, ആരോപണങ്ങള്‍ വ്യാജമാണെന്നും താന്‍ വേട്ടയാടപ്പെടുകയാണെന്നുമുള്ള വാദം ഇപ്പോഴും തുടരുകയാണ് ബ്രിജ്ഭൂഷണ്‍.
ബ്രിജ്ഭൂഷണ്‍ ലൈംഗികമായി അതിക്രമിച്ചു എന്ന് ചൂണ്ടിക്കാട്ടി പ്രായപൂര്‍ത്തിയാകാത്ത ഗുസ്തി താരമുള്‍പ്പടെ ഏഴു പേര്‍ നല്‍കിയ പരാതിയുമായി ബന്ധപ്പെട്ട എഫ് ഐ ആറിലെ വിവരങ്ങളാണ് പുറത്തുവന്നത്. പരിശീലന കേന്ദ്രങ്ങള്‍, വിവിധ അന്താരാഷ്ട്ര വേദികള്‍, ബ്രിജ്ഭൂഷണിന്റെ ഓഫീസ്, റെസ്റ്റോറന്റ് ഉള്‍പ്പടെ എട്ടു സ്ഥലങ്ങളില്‍ വെച്ച് ലൈംഗികമായി അതിക്രമിച്ചു, ശ്വാസം പരിശോധിക്കുകയാണെന്ന വ്യാജേനെ സ്വകാര്യഭാഗങ്ങളില്‍ അനുവാദമില്ലാതെ സ്പര്‍ശിച്ചു എന്നിങ്ങനെയാണ് എഫ്.ഐ.ആറില്‍ പറയുന്നത്.
അതേസമയം, ബ്രിജ് ഭൂഷൻ ശരൺ സിങ് തിങ്കളാഴ്ച അയോധ്യയിൽ നിന്ന് നടത്താനിരുന്ന റാലി മാറ്റിവച്ചു. ‘ജൻചേതന മഹാറാലി’ എന്ന പേരിലാണ് റാലി നടത്താന്‍ തീരുമാനിച്ചത്. ബ്രിജ് ഭൂഷനെതിരെ റജിസ്റ്റർ ചെയ്ത എഫ്‌ഐആറുകളിലെ വിവരങ്ങൾ പുറത്തുവന്നതിനു പിന്നാലെയാണ് റാലി പിൻവലിക്കുകയാണെന്ന് അറിയിച്ചത്.