ഡല്‍ഹി: ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണെതിരെ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തതിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. "നരേന്ദ്ര മോദി ജി, ഈ ഗുരുതരമായ ആരോപണങ്ങൾ വായിച്ച് കുറ്റാരോപിതനെതിരെ നടപടിയെടുക്കാത്തത് എന്തുകൊണ്ടാണെന്ന് രാജ്യത്തോട് പറയണമെന്ന്" ബ്രിജ് ഭൂഷണെതിരെ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിലെ വിവരങ്ങള്‍ ട്വീറ്റ് ചെയ്തുകൊണ്ട് പ്രിയങ്ക ഗാന്ധി ചോദിച്ചു.
രാഷ്ട്രത്തിന്റെ പ്രധാനമന്ത്രി ബ്രിജ് ഭൂഷണെ സംരക്ഷിക്കുന്നത് തുടരുന്നത് എന്തുകൊണ്ടാണെന്ന് ശിവസേന എം പി( ഉദ്ദവ് താക്കറെ വിഭാഗം) പ്രിയങ്ക ചതുർവേദി ചോദിച്ചു. രാജ്യത്തിന്റെ സ്ത്രീ-ശിശുക്ഷേമ മന്ത്രി ഈ പ്രശ്നത്തോട് മൗനം പാലിക്കുന്നു. രാഷ്ട്ര കായിക മന്ത്രി ഗുസ്തി താരങ്ങള്‍ക്ക് നേരെ നേരെ കണ്ണടയ്ക്കുന്നു. കുറ്റാരോപിതനെതിരെ നടപടി എടുക്കാന്‍ ഡൽഹി പൊലീസ് കാലതാമസം വരുത്തുകയാണെന്നും പ്രിയങ്ക ചതുര്‍വേദി പറഞ്ഞു.
ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷനെതിരെ ഗുസ്തി താരങ്ങള്‍ നടത്തുന്ന സമരത്തിന് പിന്തുണയറിയിച്ച് ബിജെപി എം പി പ്രീതം മുണ്ടെയും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. 'സ്ത്രീകള്‍ ഇത്രയും ഗൌരവമുള്ള പരാതികള്‍ ഉന്നയിക്കുമ്പോള്‍ അത് ഗൗരവത്തിലെടുക്കണം. ബന്ധപ്പെട്ട അധികാരികൾ ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം നടത്തണം. അന്വേഷണത്തിന് ശേഷമേ നടപടികളിലേക്ക് കടക്കാന്‍ പാടുള്ളൂവെന്ന് അറിയാം. എന്നാല്‍ ഇത് വളരെ പ്രധാനപ്പെട്ട വിഷയമാണ്. ഈ പരാതിയെ അവഗണിക്കാന്‍ സാധിക്കില്ല. ഗുസ്തി താരങ്ങളുടെ പരാതി ഉടനടി പരിഗണിച്ച് പരിഹാരം കാണണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്ന്' പ്രീതം മുണ്ടെ വ്യക്തമാക്കിയിരുന്നു.