മുംബൈ : മണിരത്നം സംവിധാനം ചെയ്ത പൊന്നിയിന്‍ സെല്‍വന്‍ സിനിമയില്‍ താന്‍ അഭിനയിച്ച രംഗങ്ങള്‍ ഒഴിവാക്കിയെന്ന് നടനും ഗായകനുമായ വിജയ് യേശുദാസ്. തമിഴ് ചിത്രമായ പടൈവീരന്‍റെ സംവിധായകൻ ധന ശേഖരൻ വഴിയാണ് താന്‍ പൊന്നിയിന്‍ സെല്‍വനിലേക്ക് എത്തുന്നത്. നെഗറ്റീവ് ഷെയ്ഡുള്ള ഒരു കഥാപാത്രമാണെന്ന് തന്നോട് പറഞ്ഞിരുന്നുവെന്നും ഇന്ത്യാ ടുഡേ കോണ്‍ക്ലേവില്‍ സംസാരിക്കുമ്പോള്‍ വിജയ് യേശുദാസ് വ്യക്തമാക്കി. അതോടൊപ്പം, ബോളിവുഡിൽ താൻ പാടിയ ഗാനം വേറൊരാളെ വെച്ച് പാടിച്ച് സിനിമയിലുപയോഗിച്ചെന്നും വിജയ് യേശുദാസ് പറഞ്ഞു.
'പൊന്നിയിന്‍ സെല്‍വന്‍ ആദ്യഭാഗത്തില്‍ ഞാന്‍ അഭിനയിച്ചിരുന്നു. അപ്രതീക്ഷിതവും അതിശയകരവുമായ അനുഭവമായിരുന്നു അത്. ഒരിക്കല്‍ റെക്കോര്‍ഡിങ്ങിന് ചെന്നൈയില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോകുമ്പോള്‍ അസോസിയേറ്റ് ഡയറക്ടര്‍ വിളിച്ചിട്ട് മണിസാറിനോട് എന്റെ കാര്യം സൂചിപ്പിച്ചിട്ടുണ്ടെന്ന് പറഞ്ഞു. നേരിട്ട് സംവിധായകനെ വിളിക്കാനും പറഞ്ഞു. അങ്ങനെയാണ് പൊന്നിയിന്‍ സെല്‍വന്റെ സെറ്റിലേക്ക് താന്‍ എത്തിയത്. ഗോദാവരി നദിയിലായിരുന്നു ആ സമയത്ത് ചിത്രീകരണം. പ്രൊഡക്ഷന്‍ ടീമില്‍ നിന്ന് വിളിച്ച് മുടി മൊട്ട അടിക്കേണ്ടി വരുമെന്ന് പറഞ്ഞു. ഞാന്‍ സമ്മതിച്ചു. കോസ്റ്റ്യൂമില്‍ നിര്‍ത്തി ചിത്രങ്ങളെടുത്ത് മണിരത്‌നം സാറിന് കൊടുത്തു. അദ്ദേഹത്തിനും സമ്മതമായതോടെ പിറ്റേന്ന് രാവിലെ ഒരു ബോട്ട് രംഗം ചിത്രീകരിച്ചു. അതിനുശേഷം ഞാന്‍ തിരിച്ചുപോന്നു. ഒരുമാസത്തിനുശേഷം അവരെന്നെ ഹൈദരാബാദിലേക്ക് ചിത്രീകരണത്തിന് വിളിപ്പിച്ചു. കുതിരസവാരി നടത്തുന്ന രംഗമായിരുന്നു ചിത്രീകരിക്കേണ്ടത്. വിക്രം സാറിനും കുതിരസവാരി രംഗം തന്നെയായിരുന്നു അന്നുണ്ടായിരുന്നത്. പക്ഷേ പിന്നീട് എന്‍റെ രംഗങ്ങള്‍ ഒഴിവാക്കുകയായിരുന്നു. പി എസില്‍ ഞാന്‍ ഉണ്ടാവാതിരുന്നതില്‍ ധനശേഖര്‍ സാര്‍ വളരെ അപ്‌സെറ്റ് ആയി' - വിജയ് യേശുദാസ് പറഞ്ഞു.
അതേസമയം, ഞാൻ പാടിയ ഗാനം വേറൊരാളെക്കൊണ്ട് പാടിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും വിജയ് യേശുദാസ് പറഞ്ഞു. അക്ഷയ് കുമാർ നായകനായ റൗഡ് റാഥോർ എന്ന ചിത്രത്തിനുവേണ്ടി ഞാനൊരു ഗാനം ആലപിച്ചിരുന്നു. ചെന്നൈയിൽ ഒരു ഗാനം റെക്കോർഡ് ചെയ്തുകൊണ്ടിരിക്കവേ സഞ്ജയ് ലീല ബെൻസാലി പ്രൊഡക്ഷൻസിൽ നിന്ന് ഒരു ഫോൺകോൾ വന്നു. ഹിന്ദിയിലെ കുറച്ചുകൂടി ജനപ്രീതിയുള്ള വേറൊരാളെ കൊണ്ട് പാട്ട് മാറ്റി റെക്കോര്‍ഡ് ചെയ്തുവെന്ന് അറിയിച്ചു. അങ്ങനെയൊന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നു. അതുകൊണ്ട് തന്നെ ആ തീരുമാനം തന്നെ കാര്യമായി ബാധിച്ചില്ലെന്നും വിജയ് യേശുദാസ് കൂട്ടിച്ചേര്‍ത്തു.