വാഷിംഗ്‌ടണ്‍: ലോകത്തെ അതിസമ്പന്നമാരുടെ പട്ടികയില്‍ വീണ്ടും ഒന്നാം സ്ഥാനത്ത് ഇടം പിടിച്ച് ഇലോണ്‍ മസ്ക്. ടെസ്ല ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ ഇലോണ്‍ മസ്‌ക് ഫ്രഞ്ച് ശതകോടീശ്വരനായ ബെര്‍ണാഡ് അര്‍നോയെ മറികടന്നാണ് ബ്ലൂംബെര്‍ഗ് ബില്യണയര്‍ സൂചികയില്‍ ഒന്നാം സ്ഥാനത്തേക്ക് എത്തിയത്. ലോകത്തെ 500 അതിസമ്പന്നരുടെ പട്ടികയാണ് ബ്ലുംബെർഗ് പ്രസിദ്ധീകരിക്കുന്നത്. പാരീസ് ട്രേഡിംഗില്‍ അര്‍നോയുടെ എല്‍.വി.എം.എച്ചിന്റെ ഓഹരികള്‍ 2.6 ശതമാനം ഇടിഞ്ഞതിനെ തുടര്‍ന്നാണ് മസ്ക് ഈ നേട്ടം കൈവരിച്ചത്.
ഡിസംബറിലാണ് ബെര്‍ണാഡ് ആര്‍നോ ആദ്യമായി മസ്കിനെ മറികടന്നത്. ലൂയി വിറ്റൺ, ഫെൻഡി, ഹെന്നസി എന്നിവയുൾപ്പെടെയുള്ള ബ്രാൻഡുകളുടെ ഉടമസ്ഥതയിലുള്ള എൽവിഎംഎച്ച് ഓഹരികൾ ഇടിഞ്ഞതാണ് ബെർണാഡ് അർനോൾട്ടിന് തിരിച്ചടിയായത്. ഏപ്രില്‍ മുതല്‍ എല്‍.വി.എം.എച്ച് ഓഹരികള്‍ ഏകദേശം 10 ശതമാനം ഇടിഞ്ഞു. എന്നാല്‍ ടെസ്ലയുടെ മികച്ച പ്രകടനത്തോടെ മസ്‌ക് ഈ വര്‍ഷം 55.3 ബില്യണ്‍ ഡോളറിലധികം നേടി. ബ്ലുംബർഗ് ബില്യണയർ ഇൻഡക്സ് പ്രകാരം മസ്‌കിന്റെ സമ്പത്ത് ഇപ്പോള്‍ ഏകദേശം 192.3 ബില്യണ്‍ ഡോളറും അര്‍നോയുടേത് 186.6 ബില്യണുമാണ്.