മുംബൈ: അടുത്ത തെരഞ്ഞെടുപ്പിന് ശേഷം ബിജെപി ഇതര സഖ്യമായിരിക്കും രാജ്യം ഭരിക്കുകയെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. ബിജെപി ഇതര പാര്‍ട്ടികള്‍ ഒരുമിച്ച് നില്‍ക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നത്. ഇതിനായി വേണ്ട എല്ലാ മുന്നൊരുക്കങ്ങളും നടത്താന്‍ ശിവസേന തയ്യാറാണെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെയും എൻ.സി.പി പ്രസിഡന്റ് ശരത് പവാറും ജൂൺ 12ന് നടക്കുന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ പങ്കെടുക്കുമെന്ന് അറിയിച്ചതിന് പിന്നാലെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ 400 മുതൽ 450 വരെ സീറ്റുകളിൽ സംയുക്ത സ്ഥാനാർഥികളെ നിർത്തണമെന്ന ചിദംബരത്തിന്റെ നിർദേശവും റാവത്ത് അംഗീകരിച്ചു. 'ചിദംബരം പറഞ്ഞത് സത്യമാണ്. 450 ഓളം സീറ്റുകളിൽ ഒറ്റക്കെട്ടായി പ്രതിപക്ഷ സ്ഥാനാർത്ഥികൾ മത്സരിച്ചാൽ രാജ്യത്തിലെ നിലവിലെ രാഷ്ട്രീയം തന്നെ മാറിമറിയുമെന്നും റാവത്ത് വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി ഇതര കക്ഷികളെ ഒന്നിപ്പിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് ചിദംബരം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എല്ലാ ബിജെപി ഇതര പാർട്ടികളും കഴിയുന്നിടത്തോളം ഒരുമിച്ച് നിൽക്കണം എന്നതാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്. അവർ ഒന്നിച്ചാൽ, 400 മുതൽ 450 വരെ സീറ്റുകളിൽ ബിജെപിക്കെതിരെ ഒരു പൊതു സ്ഥാനാർത്ഥിയെ നിർത്താൻ സാധിക്കും. പക്ഷേ അത് ഇപ്പോഴും ആഗ്രഹമായി തുടരുകയാണെന്നും മുൻ കേന്ദ്ര അഭ്യന്തര മന്ത്രി പറഞ്ഞു. ബിജെപിയ്‌ക്കെതിരെ ഒരുമിച്ചുനിൽക്കേണ്ടതിന്റെ ആവശ്യകത പ്രതിപക്ഷം തിരിച്ചറിഞ്ഞു തുടങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.