ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. ചിലര്‍ അറിവുള്ളവരായി നടിക്കുമെന്നും മോദി അതിലൊരാളാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. എല്ലാം അറിയാമെന്നാണ് ഭാവം. ഇത്തരം ആളുകള്‍ ദൈവത്തെവരെ പഠിപ്പിക്കുമെന്നും ശാസ്ത്രജ്ഞരേയും സൈനികരേയും ഉപദേശിക്കുമെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. ബിജെപിയിൽ ചോദ്യങ്ങളില്ല. ഉത്തരങ്ങൾ മാത്രമേയുള്ളൂവെന്നും അമേരിക്കയിലെ സംവാദപരിപാടിയിൽ രാഹുൽഗാന്ധി പരിഹസിച്ചു.
ഗുരുനാനാക്, മഹാത്മാ ഗാന്ധി, ബസവേശ്വരൻ തുടങ്ങിയവരൊന്നും തനിക്ക് എല്ലാമറിയുമെന്ന് വിചാരിച്ചല്ല കഴിഞ്ഞിരുന്നത്. ലോകം വളരെ വലുതാണെന്ന തിരിച്ചറവാണ് വേണ്ടത്. ഇന്ത്യന്‍ രാഷ്ട്രീയത്തെ ആര്‍ എസ് എസും ബിജെപിയുമാണ് നയിക്കുന്നത്. നിലവില്‍ ജനങ്ങളുമായി ആശയവിനിമയം നടത്തുന്ന പൊതുയോഗങ്ങൾ, ചർച്ചകൾ എന്നിവ അവരുടെ നിയന്ത്രണത്തിലായി. ഇത് മനസിലാക്കിയാണ് ഭാരത് ജോഡോ യാത്ര ആരംഭിച്ചത്. അതുകൊണ്ടാണ് ഭാരത് ജോഡോ യാത്രയില്‍ ഉടനീളം നടന്നുകൊണ്ട് സംവദിച്ചത്. ഇന്ത്യയില്‍ ഇപ്പോള്‍ ബിജെപിക്കെതിരെ പ്രതിഷേധിക്കുന്നവരെ ദേശിയ ഏജന്‍സികള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയാണ് - രാഹുല്‍ ഗാന്ധി പറഞ്ഞു.