തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണ കാലവര്‍ഷം ജൂണ്‍ 4- ന് എത്തുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ആൻഡമാനിൽ കാലവർഷം ആരംഭിച്ചു. ജൂണ്‍ 1 മുതല്‍ 4 വരെ തെക്കന്‍ ജില്ലകളില്‍ അതിശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നും നാളെയും 55 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിന് സാദ്ധ്യതയുള്ളതിനാൽ തെക്കൻ കടലിൽ മത്സ്യബന്ധനം പാടില്ലെന്നും നിര്‍ദ്ദേശം നല്‍കി.
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ രണ്ടാം ഘട്ട മൺസൂൺ പ്രവചന പ്രകാരം ഇത്തവണ ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള സീസണിൽ കേരളത്തിൽ സാധാരണയിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. എന്നാൽ ജൂണിൽ ചിലയിടങ്ങളിൽ കൂടുതല്‍ മഴയും ചിലയിടങ്ങളിൽ കുറവ് മഴയയ്ക്ക് സാധ്യതയുണ്ട്. അതോടൊപ്പം, ജൂൺ മാസത്തിൽ അനുഭവപ്പെടുന്നതിനേക്കാൾ ചൂട് കൂടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുറത്തിറക്കിയ മുന്നറിയിപ്പില്‍ പറയുന്നു.