ഇംഫാല്‍: കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷായുടെ സന്ദര്‍ശനത്തിനിടയിലും മണിപ്പൂരില്‍ സംഘര്‍ഷം തുടരുന്നു. കഴിഞ്ഞ മണിപ്പൂരില്‍ 24 മണിക്കൂറിനിടെ രണ്ട് പോലീസുകര്‍ ഉള്‍പ്പെടെ 10 പേര്‍ കൊല്ലപ്പെട്ടു. ഇന്നലെ രാത്രി ഇംഫാലിലെത്തിയ അമിത് ഷാ ചർച്ചകളും സമാധാന ശ്രമങ്ങളും തുടരുന്നതിനിടെയാണ് ഇംഫാൽ ഈസ്റ്റ് ജില്ലയിലെ വഖാൻപായ് മേഖലയിലെ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടത്. മണിപ്പൂരിൽ ഇടപെടണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് രാഷ്ട്രപതിക്ക് നിവേദനം നൽകി. മല്ലികാർജുൻ ഖർഗെയുടെ നേതൃത്ത്വത്തിലുള്ള സംഘമാണ് രാഷ്ട്രപതി ഭവനിലെത്തി ദ്രൗപദി മുർമുവിന് നിവേദനം കൈമാറിയത്.
അതേസമയം, ബിജെപിയുടെ വിഭജന രാഷ്ട്രീയമാണ് കലാപത്തിന് കാരണമെന്ന് ജയറാം രമേശ് ആരോപിച്ചു. മെയ്തി - കുകി വിഭാഗക്കാർ തമ്മിലാണ് സംസ്ഥാനത്ത് സംഘര്‍ഷം തുടരുന്നത്. മെയ്തി വിഭാഗക്കാര്‍ക്ക് പട്ടിക വര്‍ഗ പദവി നല്‍കുന്നതില്‍ പ്രതിഷേധിച്ചാണ് മണിപ്പൂരില്‍ സംഘര്‍ഷം ഉടലെടുത്തത്. അതേസമയം, കുകി വിഭാഗത്തില്‍നിന്നുള്ള പ്രക്ഷോഭകാരികളെ മണിപ്പൂര്‍ സര്‍ക്കാര്‍ തീവ്രവാദികളായി പ്രഖ്യാപിച്ചു. 40 കുകി തീവ്രവാദികളെ ഏറ്റുമുട്ടലില്‍ വെടിവെച്ചുകൊന്നുവെന്ന് മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.