ഡല്‍ഹി: ഗുസ്തി താരങ്ങളോട് അതിക്രൂരമായാണ് പൊലീസ് പെരുമാറിയതെന്ന് ഒളിംപിക്സ് മെഡൽ ജേതാവ് സാക്ഷി മാലിക്. ഒരു സ്ത്രീയെ കൈകാര്യം ചെയ്യാന്‍ 20 പോലീസുകാരാണ് ഉണ്ടായിരുന്നത്. എല്ലാവരും കണ്ടതുപോലെ ഞങ്ങള്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. സമരക്കാര്‍ പൊതുമുതല്‍ നശിപ്പിച്ചിട്ടില്ലെന്നും എന്നാല്‍ പൊലീസ് തങ്ങള്‍ക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുകയാണെന്നും സാക്ഷി മാലിക് പറഞ്ഞു. നീതി ലഭിക്കും വരെ സമരത്തിൽ നിന്ന് പിന്മാറില്ല. തങ്ങള്‍ക്ക് പിന്തുണ അറിയിച്ചവർ ഇതേ പിന്തുണ തുടരണമെന്നും അവര്‍ അവശ്യപ്പെട്ടു.
പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ച ഗുസ്തി താരങ്ങള്‍ക്കെതിരെ കലാപശ്രമം അടക്കമുളള കുറ്റങ്ങള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. കലാപശ്രമം, ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. ഒളിമ്പിക്സ് മെഡല്‍ ജേതാക്കള്‍ ഉള്‍പ്പെടെയുള്ള താരങ്ങളെ റോഡിലൂടെ വലിച്ചിഴച്ചാണ് അറസ്റ്റ് ചെയ്ത് നീക്കിയത്. സംഘര്‍ഷത്തിന് പിന്നാലെ സമരവേദി പൊലീസ് പൊളിച്ചുനീക്കി.
അതേസമയം, സമരം ജന്തര്‍മന്ദിറില്‍ തുടരുമെന്ന് ഗുസ്തി താരങ്ങളും സമരസമിതിയും അറിയിച്ചു. ഗുസ്തി താരങ്ങള്‍ക്കെതിരായ പൊലീസ് അതിക്രമത്തിനെതിരെ പ്രതിപക്ഷ നേതാക്കള്‍ രംഗത്തെത്തി. പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയുള്‍പ്പെടെ ഏഴ് വനിതാ ഗുസ്തി താരങ്ങളോട് ലൈംഗികാതിക്രമം നടത്തിയ ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഒരുമാസത്തിലേറെയായി ഡല്‍ഹിയില്‍ ഗുസ്തി താരങ്ങള്‍ സമരം ചെയ്യുകയാണ്. മെയ് 27-നകം അറസ്റ്റ് ചെയ്തില്ലെങ്കില്‍ കടുത്ത സമരപരിപാടികളിലേക്ക് നീങ്ങുമെന്ന് താരങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ബ്രിജ് ഭൂഷണെതിരെ ഒരു നടപടിയും ഉണ്ടാകാതിരുന്നതോടെയാണ് പുതിയ പാര്‍ലമെന്റിനുമുന്നില്‍ വനിതാ മഹാപഞ്ചായത്ത് നടത്തുമെന്ന് പ്രഖ്യാപിച്ചത്.