ഡല്‍ഹി: കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഇറാന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മോഡല്‍ മഹ്ലഖ ജബേരി. കറുപ്പു നിറത്തിലുള്ള ഗൗൺ ധരിച്ചാണ് മഹ്ലഖ റെഡ് കാർപെറ്റിൽ ചുവടുവച്ചത്. വസ്ത്രത്തിനൊപ്പം കഴുത്തിന്റെ ഭാഗം കുരുക്കിന്റെ രൂപത്തിലുള്ള ഡിസൈന്‍ നല്‍കിയാണ് ജബേരിയുടെ ലുക്ക് വ്യത്യസ്തമാക്കിയത്. ബീജ് നിറത്തിലുള്ള കുരുക്കാണ് വസ്ത്രത്തോട് ചേർത്തു ഡിസൈൻ ചെയ്തിരിക്കുന്നത്. ഒറ്റ നോട്ടത്തില്‍ കഴുത്തില്‍ കുരുക്കിട്ടതാണെന്ന തോന്നലാണ് ഉണ്ടാവുക. 'ഇത് ഇറാന്‍ ജനതയ്ക്ക് വേണ്ടി' എന്ന ക്യാപ്ഷനോടെ മഹ്ലഖ ജബേരി ഈ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. ചിത്രങ്ങള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.
ഹിജാബ് ശരിയായി ധരിച്ചില്ലെന്നാരോപിച്ച് മതപൊലീസ് കസ്റ്റഡിയിലെടുത്ത മഹ്‌സ അമിനി കൊല്ലപ്പെട്ടതിനുപിന്നാലെയാണ് ഇറാനില്‍ പ്രതിഷേധം ആരംഭിച്ചത്. പതിനായിരക്കണക്കിന് സ്ത്രീകള്‍ തുടക്കം മുതല്‍ മതപോലീസിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഹിജാബ് വലിച്ചുകീറിയും മുടി മുറിച്ചുമായിരുന്നു ആദ്യമുതല്‍ പ്രതിഷേധ പരിപാടികളില്‍ ആളുകള്‍ പങ്കെടുത്തിരുന്നത്. സമരത്തില്‍ പങ്കെടുത്ത നിരവധി ആളുകളെ ഭരണകൂടം തൂക്കികൊല്ലുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഇറാന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മോഡല്‍ മഹ്ലഖ ജബേരി രംഗത്തെത്തിയത്.
ഇറാനിലെ പടിഞ്ഞാറന്‍ പ്രവിശ്യയായ കുര്‍ദിസ്ഥാനില്‍നിന്ന് തലസ്ഥാന നഗരമായ ടെഹ്‌റാനിലേക്ക് കുടുംബസമേതം എത്തിയ ഇരുപത്തിരണ്ടുകാരി മഹ്‌സ അമിനിയെ ഹിജാബ് ശരിയായി ധരിച്ചില്ലെന്നാരോപിച്ചാണ് മത പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊലീസ് വാനില്‍വെച്ച് ക്രൂര മര്‍ദ്ദനത്തിനിരയായ യുവതി മരണപ്പെടുകയായിരുന്നു. എന്നാല്‍, പുനര്‍വിദ്യാഭ്യാസ പഠനത്തിനായി തടങ്കലിലേക്ക് കൊണ്ടുപോകുന്നതിനിടെ ഹൃദയാഘാതം വന്നാണ് മഹ്‌സ മരണപ്പെട്ടത് എന്നാണ് പൊലീസിന്റെ വാദം. ഇറാനില്‍ ഏഴുവയസുമുതല്‍ പെണ്‍കുട്ടികള്‍ ഹിജാബ് ധരിക്കണമെന്നാണ് നിയമം.