ആർഎസ്എസുകാരുടെ ആശയദാരിദ്ര്യം ആണ് ഡല്‍ഹിയില്‍ കണ്ടതെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം എം എ ബേബി. മോദി പുതിയ പാർലമെന്റ് കെട്ടിടത്തിൽ പൂജ നടത്തുമ്പോൾ രണ്ടു കിലോമീറ്റർ ദൂരെ ജന്തർ മന്ദറിൽ പുതിയ സമൂഹത്തിലെ സ്ത്രീകൾ തുല്യാവകാശത്തിനായി സമരം ചെയ്യുകയായിരുന്നു. അവരാണ് പുതിയ ഇന്ത്യയുടെ പൗരർ. കാഴ്ചബംഗ്ലാവിൽ നിന്നെടുത്ത ചെങ്കോലുമായി വന്ന പുരോഹിതരല്ലെന്നും എം എ ബേബി ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം
ആർഎസ്എസുകാരുടെ ആശയദാരിദ്ര്യം ആണ് ഇന്ന് ദില്ലിയിൽ കണ്ടത്. അവസാനം പ്രത്യക്ഷത്തിൽ തന്നെ ബ്രാഹ്മണപൗരോഹിത്യത്തെയും ജാതി ജന്മി നാടുവാഴി മേധാവിത്വത്തെയും പരസ്യമായി പുല്കുകയല്ലാതെ അവർക്ക് മറ്റ് മാർഗങ്ങൾ ഇല്ല. വിശാലഹിന്ദു ഐക്യം എന്നൊക്കെയുള്ള മുഖംമൂടി ഇവിടെ അഴിഞ്ഞുവീഴുന്നു. ദില്ലിയിലെ പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥാപിച്ച ചെങ്കോൽ ജാതി-ജന്മി- നാടുവാഴി ഭരണത്തിന്റെ പ്രതീകമാണ്. അത്തരം ഗതകാല പ്രതീകങ്ങൾ കൊണ്ട് ഒരു ആധുനിക രാജ്യത്തിന് മുന്നോട്ടു പോകാൻ കഴിയില്ല.
മോദി പുതിയ പാർലമെന്റ് കെട്ടിടത്തിൽ പൂജ നടത്തുമ്പോൾ രണ്ടു കിലോമീറ്റർ ദൂരെ ജന്തർ മന്ദറിൽ പുതിയ സമൂഹത്തിലെ സ്ത്രീകൾ തുല്യാവകാശത്തിനായി സമരം ചെയ്യുകയായിരുന്നു. അവരാണ് പുതിയ ഇന്ത്യയുടെ പൗരർ. കാഴ്ചബംഗ്ലാവിൽ നിന്നെടുത്ത ചെങ്കോലുമായി വന്ന പുരോഹിതരല്ല. ആർഎസ്എസിൻറെ ആശയദാരിദ്ര്യം അവരെ കൂടുതൽ കൂടുതൽ ഇത്തരം പഴയ അടയാളങ്ങളിലേക്ക് തിരിച്ചു വിടും. മുന്നോട്ട് കുതിക്കാൻ വെമ്പുന്ന എഴുപത്തഞ്ച് ശതമാനവും നാല്പതു വയസ്സിൽ താഴെയുള്ളവരുടെ ഈ രാജ്യം ആർഎസ്എസിനെ മറികടന്ന് മുന്നോട്ടു തന്നെ പോകും എന്ന് എനിക്ക് ഉറപ്പുണ്ട്.