രാജ്യം പ്രതീക്ഷിച്ച സാമ്പത്തിക വളർച്ച കൈവരിക്കാനായില്ലെന്ന് സാമ്പത്തിക സർവേ റിപ്പോർട്ട്. ബജറ്റിന് മുന്നോടിയായി കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമൻ സാമ്പത്തിക സർവേ റിപ്പോർട്ട് പാർലമെന്റിന്റെ മേശപ്പുറത്ത് വെച്ചു. അടുത്ത സാമ്പത്തിക വർഷം സാമ്പത്തിക വളർച്ച 6 മുതൽ 6.5 ശതമാനം വരെയായിരിക്കുമെന്ന് സർവേ പ്രവചിക്കുന്നു. കാർഷിക വ്യാവസായിക മേഖലകളിൽ വളർച്ചാ നിരക്ക് കുറഞ്ഞു. നിലവിൽ 5 ശതമാനം വളർച്ചാ നിരക്ക് മാത്രമാണ് നേടാനായതെന്ന് സമ്പത്തിക സർവേ ചൂണ്ടിക്കാട്ടുന്നു. അടുത്ത വർഷത്തിൽ ധനകമ്മി കുറയുമെന്നും പ്രവചനമുണ്ട്. ധനകമ്മി കുറച്ചാൽ മാത്രമേ രാജ്യത്ത് വളർച്ചയുണ്ടാകൂവെന്ന് സാമ്പത്തിക സർവേ വ്യക്തമാക്കുന്നു.
സർക്കാറിന്റെ അമിതമായ വിപണി ഇടപെടൽ തിരിച്ചടിയാവുമെന്ന് സാമ്പത്തിക സർവേ പ്രവചിക്കുന്നു. 2020-ൽ നികുതി പിരിവ് ലക്ഷ്യം കൈവരിക്കില്ല, നികുതിയിതര വരുമാനം സുസ്ഥിരമല്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. അടിസ്ഥാന സൗകര്യ വികസനമേഖലയിൽ സർക്കാറിനൊപ്പം സ്വകാര്യമേഖലയുടെ നിക്ഷേപവും വേണമെന്നും നിർദ്ദേശമുണ്ട്.
കഴിഞ്ഞ സാമ്പത്തിക വർഷം ജൂലൈ - സെപ്റ്റംബർ പാദത്തിൽ സാമ്പത്തിക വളർച്ച 4.5 ശതമാനമായി ഇടിഞ്ഞിരുന്നു. 2013-ന് ശേഷമുള്ള ഏറ്റവും കുറവ് വളർച്ചാനിരക്കാണിത്. വളർച്ചാ നിരക്ക് കുറഞ്ഞതിലൂടെ പ്രതിസന്ധിയിലായ സർക്കാർ, കോർപ്പറേറ്റ് ടാക്സ് ഉൾപ്പടെയുള്ള നികുതികൾ വെട്ടിക്കുറച്ചെങ്കിലും ഫലം കണ്ടില്ല. ധനമന്ത്രാലയത്തിൽ നിന്ന് നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഒരു സംഘം സാമ്പത്തിക ശാസ്ത്രവിദഗ്ധർ ചേർന്നാണ് എക്കണോമിക് സർവേ തയ്യാറാക്കുന്നത്.