ബൊഗോട്ട: വിമാനം തകര്‍ന്ന് ആമസോണ്‍ കാടിനുള്ളില്‍ കുടുങ്ങിയ 11 മാസം പ്രായമുള്ള കുഞ്ഞിനെയടക്കം 4 കുട്ടികളെ ജീവനോടെ കണ്ടെത്തി. ഏഴുപേരുമായി സഞ്ചരിച്ച കൊളംബിയയുടെ സെസ്ന -206 വിമാനം മേയ് ഒന്നിനാണ് ആമസോണ്‍ കാടിനുള്ളില്‍ തകര്‍ന്നുവീണത്. കുട്ടികളുടെ അമ്മയും പൈലറ്റും ഉള്‍പ്പെടെ 3 പേര്‍ മരണപ്പെട്ടിരുന്നു. ഹ്യൂട്ടോട്ടോ നിവാസികളാണ് അപകടത്തില്‍പ്പെട്ടത്. രക്ഷപ്പെട്ട 13, 9 ,4, വയസുള്ള കുട്ടികളാണ്11 മാസം പ്രായമുള്ള കുഞ്ഞിനെയും എടുത്ത് കാടിനുള്ളിലൂടെ സഞ്ചരിച്ചത്.
കമ്പുകളും ചില്ലകളും ഉപയോഗിച്ച് നിര്‍മ്മിച്ച താത്കാലിക വീടുകളുടെ അവശിഷ്ടങ്ങളും ഹെയര്‍ പിന്‍, പാതി ഭക്ഷിച്ച പഴങ്ങളും കണ്ടെത്തിയതിനെ തുടര്‍ന്നാണ് കുട്ടികള്‍ ജീവനോടെയുണ്ടെന്ന് മനസിലായത്. തുടര്‍ന്ന് വിവിധ സേനാ വിഭാഗങ്ങളുടെ സഹായത്തോടെ അന്വേഷണത്തിനൊടുവിലാണ് കുട്ടികളെ കണ്ടെത്തിയത്. കാടിനടുത്ത് താമസിക്കുന്നവരാണ് ഹ്യൂട്ടോട്ടോ നിവാസികള്‍. കായ് കനികള്‍ ഭക്ഷിച്ച് ജീവിക്കാനും മീന്‍ പിടിക്കാനും വേട്ടയാടാനും പ്രാവീണ്യമുള്ളവരാണിവർ. ഇതായിരിക്കാം കുട്ടികളെ അതിജീവനത്തിന് സഹായിച്ചതെന്നാണ് വിലയിരുത്തൽ.