കുടിയേറ്റ തൊഴിലാളികളെ ബസ്സുകളില്‍ തിരികെയെത്തിക്കാന്‍ കേന്ദ്രത്തിന്‍റെ അനുമതി ലഭിച്ചതോടെ പല സംസ്ഥാനങ്ങളും പ്രത്യേക ട്രെയിനുകൾ ആവശ്യപ്പെട്ടിട്ടുണ്ട്. അതിനിടെ, വിശദമായ പ്രോട്ടോക്കോൾ ഉപയോഗിച്ച് പ്രതിദിനം 400 പ്രത്യേക ട്രെയിനുകൾ ഓടിക്കുന്നതിനുള്ള പദ്ധതിയും റെയിൽവേ മന്ത്രാലയം തയ്യാറാക്കിയിട്ടുണ്ട്. മെയ് മൂന്നിന് മുമ്പ് പാസഞ്ചർ ട്രെയിൻ സർവീസ് പുനരാരംഭിക്കുമെന്ന് സൂചനകളൊന്നും ലഭിച്ചിട്ടില്ലെങ്കിലും, റെയില്‍വേ പദ്ധതിയുമായി മുന്നോട്ടു പോവുകയാണ്. സർക്കാരിലെ ഉന്നതരുടെ മൌനാനുവാദത്തോടെയാണ് ഈ നീക്കമെന്ന് 'ദ ഇന്ത്യന്‍ എക്സ്പ്രസ്' റിപ്പോര്‍ട്ട് ചെയ്യുന്നു.
പദ്ധതി അനുസരിച്ച്, ട്രയിനുകളില്‍ എ.സി കമ്പാര്‍ട്ട്‌മന്റ് ഉണ്ടാകില്ല. ഒരു തവണ ആയിരം പേര്‍ക്കേ സഞ്ചരിക്കാന്‍ അവസരം ഉണ്ടാകൂ. 'സാമൂഹിക അകലം പാലിക്കേണ്ടത് അത്യാവശ്യമായതിനാലാണ് ഇങ്ങനെ തീരുമാനിക്കുന്നത്. ബസ്സില്‍ 25 പേരില്‍ കൂടുതല്‍ കയറ്റരുതെന്ന് പറയുന്നതുപോലെ പ്രധാനമാണ് ഇതും. യാത്രക്കാരെ സ്വീകരിക്കാനും പരിശോധിക്കാനും അതത് സംസ്ഥാനങ്ങള്‍കൂടെ തയ്യാറായി മുന്‍പോട്ടു വന്നാലേ പ്രശ്ന പരിഹാരം സാധ്യമാകൂ' എന്ന് റെയില്‍വേയിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുകൊണ്ട് ദേശീയ മാധ്യമം പറയുന്നു.