ചെന്നൈ: ചെന്നൈ സൂപ്പർ കിങ്സ് നായകന്‍ എം എസ് ധോണിയെ കുറിച്ച് വൈകാരിക കുറിപ്പുമായി മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍. 'ധോണി റണ്ണിനായി മുടന്തി ഓടുന്നത് എന്‍റെ ഹൃദയം തകര്‍ത്തുവെന്നും അദ്ദേഹം ചീറ്റ പുലിയെ പോലെ ഗ്രൗണ്ടില്‍ ഓടുന്നത് താന്‍ കണ്ടിട്ടുണ്ടെന്നും ഇര്‍ഫാന്‍ പത്താന്‍ ട്വീറ്റ് ചെയ്തു. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ സ്വന്തം തട്ടകമായ എം.എ. ചിദംബരം സ്റ്റേഡിയത്തിൽ ഡൽഹി കാപിറ്റൽസിനെ 27 റൺസിനാണ് ചെന്നൈ തോല്‍പിച്ചത്. ഒമ്പതു പന്തുകളിൽനിന്ന് ധോണി നേടിയത് 20 റൺസാണ്. ഈ ജയത്തോടെ ടീം പ്ലേ ഓഫിനരികിലെത്തുകയും ചെയ്തു. ഇതിനുപിന്നാലെയാണ് ധോണിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് പത്താന്‍ ട്വീറ്റ് ചെയ്തത്.
ധോണി കാൽമുട്ടിനേറ്റ പരിക്കിന് ചികിത്സ തേടിയതായി റിപ്പോർട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതാവാം ഓട്ടത്തിലെ വേഗതക്കുറവിന് പിന്നിലെ കാരണമെന്നാണ് കായിക പ്രേമികള്‍ വിലയിരുത്തുന്നത്. അതേസമയം, തന്നെ അധികം ഓടിക്കരുതെന്ന് ഒപ്പമുള്ള കളിക്കാരോട് പറഞ്ഞിട്ടുണ്ടെന്ന് മത്സരത്തിനുശേഷം ധോണി പറഞ്ഞു. ടീമിനായി മികച്ച സ്കോര്‍ നേടാനായതില്‍ സന്തോഷമുണ്ടെന്നും ടീമിലെ എല്ലാവരും മികച്ച പ്രകടനമാണ് കാഴ്ച്ചവെക്കുന്നതെന്നും ധോണി കൂട്ടിച്ചേര്‍ത്തു. അപൂർവമായി മാത്രമാണ് ഇത്തരം താരങ്ങളെ ലഭിക്കുന്നത്. സാഹചര്യങ്ങൾക്കനുസരിച്ച് കളിക്കാനറിയുന്ന താരങ്ങളെയാണ് ടീമിന് ആവശ്യമെന്നും ധോണി വ്യക്തമാക്കി.