പാരീസ്: മികച്ച കായിക താരത്തിനുള്ള ലോറസ് പുരസ്ക്കാരം സ്വന്തമാക്കി മെസ്സി. ലോകകപ്പ് സ്വന്തമാക്കിയ അർജന്‍റീനക്കാണ് മികച്ച ടീമിനുള്ള പുരസ്കാരം ലഭിച്ചത്. വനിതാ താരത്തിനുള്ള പുരസ്കാരം ജമൈക്കൻ താരം ഷെല്ലി ആൻ ഫ്രേസറിനാണ്. ഫിഫ പുരസ്കാരത്തിലെന്നതുപോലെ ലോറസ് വേദിയിലും തിളങ്ങിയത് അർജന്‍റീന തന്നെയായിരുന്നു. രണ്ടാം തവണയാണ് മെസി ലോറസ് പുരസ്കാരം നേടുന്നത്. പിഎസ്‌ജിയിലെ സഹതാരം കിലിയൻ എംബപ്പെ, ടെന്നിസ് ഇതിഹാസം റാഫേൽ നദാൽ, ഫോർമുല വൺ ചാംപ്യൻ മാക്സ് വെഴ്സ്റ്റപ്പൻ, എൻബിഎ താരം സ്റ്റീഫ് കറി, പോൾവോൾട്ട് വിസ്മയം മോൺടോ ഡുപ്ലാന്‍റിസ് തുടങ്ങിയവരെ മറികടന്നാണ് മെസ്സി ഈ നേട്ടം സ്വന്തമാക്കിയത്.
അതേസമയം, ലോറസിന്‍റെ സ്പോര്‍ട്സ് മാന്‍, ടീം ഓഫ് ദി ഇയര്‍ പുരസ്ക്കാരങ്ങള്‍ ഒരുമിച്ച് നേടുന്ന താരമെന്ന ബഹുമതിയും മെസ്സി സ്വന്തമാക്കി. 2020ലും മെസി മികച്ച കായിക താരത്തിനുള്ള ലോറസ് പുരസ്കാരം നേടിയിരുന്നു. അന്ന് വോട്ടെടുപ്പില്‍ മെസിക്കൊപ്പം ഒന്നാം സ്ഥാനത്തെത്തിയ ഫോര്‍മുല വണ്‍ ചാമ്പ്യന്‍ ലൂയിസ് ഹാമില്‍ട്ടണൊപ്പം മെസി പുരസ്കാരം പങ്കിടുകയായിരുന്നു.
കഴിഞ്ഞ വര്‍ഷത്തെ മികച്ച പുരുഷ ഫുട്ബോള്‍ താരത്തിനുള്ള ഫിഫ ദ ബെസ്റ്റ് പുരസ്ക്കാരവും മെസ്സിക്ക് ലഭിച്ചിരുന്നു. ഖത്തര്‍ ലോകകപ്പ് മത്സരത്തില്‍ ഏഴ് ഗോളാണ് മെസിയുടെതായി പിറന്നത്. കൂടാതെ ഇത്തവണത്തെ ഗോള്‍ഡന്‍ ബാള്‍ പുരസ്ക്കാരം ലഭിച്ച താരം മത്സരത്തിലുടനീളം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഇക്കാര്യങ്ങള്‍ പരിഗണിച്ചാണ് മെസ്സിയെ ലോറസ് പുരസ്ക്കാരത്തിന് തെരഞ്ഞെടുത്തത്.