കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡ് ഇട്ട് സ്വര്‍ണവില. ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 5,700 രൂപയും പവന് 45,600 രൂപയുമാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ആഗോളതലത്തിൽ തുടർച്ചയായി ഉണ്ടാകുന്ന ബാങ്കുകളുടെ തകർച്ചയാണ് സ്വർണ വില ഉയരുന്നതിന്‍റെ പ്രധാനകാരണം. 2023 ഏപ്രിൽ 14- നായിരുന്നു ഇതിനു മുൻപ് സ്വർണം റെക്കോർഡ് ഉയരത്തിൽ എത്തിയിരുന്നത്. 45,320 ആയിരുന്നു അന്ന് ഒരു പവൻ സ്വർണത്തിന്റെ വില.
അമേരിക്കൻ സമ്പദ്ഘടനയ്ക്ക് വീണ്ടും തിരിച്ചടി നേരിട്ടതാണ് സ്വർണ വില ഉയരാന്‍ കാരണമെന്നാണ് സാമ്പത്തിക വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. അന്താരാഷ്ട്ര വിപണിയുടെ ചുവട് പിടിച്ചാണ് ആഭ്യന്തര വിപണിയിലും സ്വര്‍ണവില വര്‍ധിക്കുന്നത്. രാജ്യാന്തര വിപണിയിലെ വിലയും ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യവും കണക്കാക്കിയാണ് ഇന്ത്യയില്‍ സ്വര്‍ണവില നിശ്ചയിക്കുന്നത്. കൂടാതെ, പണപ്പെരുപ്പം കൂടുമ്പോൾ, കറൻസിയുടെ മൂല്യം കുറയുന്നതിനാല്‍ കൂടുതല്‍ ആളുകള്‍ സുരക്ഷിത ആസ്തിയായാണ് സ്വര്‍ണത്തെ കണക്കാക്കുന്നത്. ഇതും സ്വര്‍ണവില ഉയരാന്‍ കാരണമാകുന്നു.