ഡല്‍ഹി: ശരത് പവാര്‍ എന്‍ സി പി അധ്യക്ഷ സ്ഥാനം രാജിവെച്ചു. പവാറിന്റെ ആത്മകഥ 'ലോക് മസെ സംഗതി'യുടെ രണ്ടാം ഭാഗത്തിന്റെ പ്രകാശന ചടങ്ങില്‍ വച്ചാണ് അദ്ദേഹം നാടകീയമായി ഇക്കാര്യം അറിയിച്ചത്. 1999ല്‍ പാര്‍ടി രൂപീകരിച്ചതു മുതല്‍ പവാറായിരുന്നു എന്‍ സി പിയുടെ അധ്യക്ഷന്‍. പുതിയ അധ്യക്ഷന്‍ ആരെന്ന കാര്യത്തില്‍ തീരുമാനം പുറത്തുവന്നിട്ടില്ല. അജിത് പവാര്‍ ബിജെപിയുമായി അടുക്കുന്നുവെന്ന വാര്‍ത്ത അടുത്തിടെ പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് ശരത് പവാറിന്‍റെ അപ്രതീക്ഷിത നീക്കം.
'എന്‍ സി പി അധ്യക്ഷ സ്ഥാനം ഞാന്‍ രാജിവെക്കുകയാണ്. ഞാന്‍ രാഷ്ട്രീയ ജീവിതം ആരംഭിച്ചത് 1960 മേയ് ഒന്നിനാണ്. നീണ്ട കാലത്തെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കേണ്ട സമയമായിരിക്കുന്നു. രാജ്യസഭയിൽ മൂന്ന് വർഷത്തെ കാലാവധിയുണ്ട്. ഇനി ഒരിക്കലും തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. അധ്യക്ഷ പദവിയില്‍ നിന്നാണ് ഒഴിയുന്നത്. പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായിയുണ്ടാകും' - ശരത് പവാര്‍ പറഞ്ഞു.
അതേസമയം, ശരത് പവാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. ആരുമായും ആലോചിക്കാതെയാണ് പവാര്‍ രാജി പ്രഖ്യാപിച്ചതെന്ന് മുതിർന്ന എൻ.സി.പി നേതാവ് പ്രഫുല്‍ പട്ടേല്‍ പറഞ്ഞു. പുതിയ അധ്യക്ഷനെ സുപ്രിയ സുലെ, അജിത് പവാർ, പ്രഫുൽ പട്ടേൽ, ജയന്ത് പാട്ടീൽ, അനിൽ ദേശ്മുഖ് തുടങ്ങിയ മുതിർന്ന നേതാക്കളടങ്ങിയ സമിതി തീരുമാനിക്കുമെന്ന് പാര്‍ട്ടിയുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.