സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പളം പിടിക്കുന്നത് തടഞ്ഞ ഹൈക്കോടതിയുടെ വിധിപ്പകർപ്പ് പരിശോധിച്ച ശേഷം തുടർ നടപടകൾ ആലോചിക്കുമെന്ന് ധനകാര്യ മന്ത്രി തോമസ് ഐസക്. നിയമ പരമായ പരിഹാരമാണോ അപ്പീലാണോ എന്ന് വിധി കൈയ്യിൽ കിട്ടിയ ശേഷം തീരുമാനിക്കും. കേരളത്തിന്റെ ഉത്തരവ് സ്റ്റേ ചെയ്താൽ ഇത് മറ്റ് സംസ്ഥാനങ്ങളുടെയും കേന്ദ്ര സർക്കാറിന്റെയും ശമ്പളം പിടിക്കാനുള്ള ഉത്തരവുകൾക്കും ബാധകമാണ്. എന്ന് പണം തിരിച്ചു നൽകുമെന്ന് ഉത്തരവിൽ സർക്കാറിന് പറയാനാകില്ല. ലോക് ഡൗൺ നീളുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ എന്ന് സാധാരണ നിലയിലാകുമെന്ന് ആർക്കും പറയാനാകില്ല. കോടതിയുടെ നിരീക്ഷണങ്ങൾക്ക് താൻ മറുപടി പറയുന്നില്ലെന്നും തോമസ് ഐസക് പറഞ്ഞു.
സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പളം പിടിക്കുന്ന ഉത്തരവാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. 6 ദിവസത്തെ ശമ്പളം 5 മാസത്തേക്ക് പിടിക്കുന്നതിനെതിരെ യുഡിഎഫ് അനുകൂല അധ്യാപക സംഘടനകൾ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. രണ്ട് മാസത്തേക്കാണ് സർക്കാർ ഉത്തരവ് സ്റ്റേ ചെയ്തത്. ഹർജി മെയ് 20 വീണ്ടും പരിഗണിക്കും. ശമ്പളം നീട്ടിവെക്കാനുള്ള ഉത്തരവ് നിയമ പരമായി നിലനിൽക്കിലെന്ന് കോടതി പറഞ്ഞു. ശമ്പളം ഓരോ ജീവനക്കാരന്റെയും അവകാശമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഉത്തരവിനെതിരെ സർക്കാറിന് മേൽക്കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.