ലോക്ക്ഡൗണിനു ശേഷം അന്തർസംസ്ഥാനയാത്രയ്ക്കുള്ള മാർഗനിർദേശങ്ങൾ സംസ്ഥാന ഗതാഗതവകുപ്പ് പുറത്തുവിട്ടു. അതിര്‍ത്തി കടന്ന് വരുന്നവര്‍ കോവിഡ് ഇല്ലെന്ന് സ്ഥിരീകരിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം. നാല് ചെക്ക് പോസ്റ്റുകളിലൂടെ മാത്രം യാത്ര അനുവദിക്കാനും ആരോഗ്യ പരിശോധന കര്‍ശനമാക്കാനും ശുപാര്‍ശയുണ്ട്. എന്തെല്ലാം രേഖകൾ വേണം, എങ്ങനെ വരാം, അതിർത്തിയിൽ എന്തെല്ലാം സജ്ജീകരണങ്ങൾ നടത്തണമെന്ന് അടക്കമുള്ള നിർദേശങ്ങളാണ് ഗതാഗതവകുപ്പ് സര്‍ക്കാറിന് സമര്‍പ്പിച്ചിരിക്കുന്നത്. ലോക്ക് ഡൌണ്‍ സംബന്ധിച്ച കേന്ദ്രതീരുമാനത്തിന്‍റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ തുടര്‍നടപടികള്‍ സ്വീകരിക്കും.
ലോക്ക്ഡൗണിനു ശേഷം മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് യാത്രക്കാരുടെ വലിയ തിരക്കുണ്ടാകാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് കര്‍ശന മാര്‍ഗ നിര്‍ദേശങ്ങള്‍ ശുപാര്‍ശ ചെയ്ത് ഗതാഗത വകുപ്പ് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയത്. മഞ്ചേശ്വരം, മുത്തങ്ങ, വാളയാർ, അമരവിള എന്നീ നാല് ചെക്ക്പോസ്റ്റുകൾ വഴി മാത്രമേ ആളുകളെ കടത്തിവിടൂ. വരുന്നവര്‍ രാവിലെ എട്ട് മണിക്കും രാത്രി 11 മണിക്കും ഇടയിൽ അതിര്‍ത്തി കടക്കണം. സ്വന്തം വാഹനത്തിൽ ആളുകൾക്ക് വരാം. തിരിച്ചെത്തുന്നവർ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് തന്നെയാണ് പോകുന്നതെന്ന് ഉറപ്പുവരുത്താൻ അതാത് ജില്ലാ ഭരണകൂടം പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും ഗതാഗത വകുപ്പിന്റ ശിപാർശയിലുണ്ട്.
ബസ്സുകളിൽ സാമൂഹിക അകലം നിർബന്ധമാണ്. എസി പാടില്ല, മാസ്ക് നിർബന്ധമാണ്. അതിർത്തി കടന്ന് വരുന്നവർക്കെല്ലാം കർശനമായി പരിശോധന നടത്തും. വാഹനങ്ങൾ ഫയർഫോഴ്സ് അണുവിമുക്തമാക്കും. എന്നിട്ട് മാത്രമേ കടത്തിവിടൂ എന്നും സർക്കാർ മാർഗരേഖയിൽ പറയുന്നു.