അഴിമതിക്ക് ഒരു ആൾരൂപം ഉണ്ടെങ്കിൽ അത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍. കൈവെച്ച എല്ലാ മേഖലകളിലും അടിമുടി അഴിമതി നടത്തിക്കൊണ്ടാണ് പിണറായി വിജയൻ ഭരിക്കുന്നത്. ദുരിതാശ്വാസ ഫണ്ടിലെ തട്ടിപ്പ് തിരിച്ചറിയാൻ നിയമം പഠിക്കണമെന്നില്ല. ഏതൊരു സാധാരണക്കാരനും ഒറ്റനോട്ടത്തിൽ മനസ്സിലാകുന്ന ഗുരുതരമായ ക്രമക്കേടുകൾ ആണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ നടന്നിരിക്കുന്നതെന്നും സുധാകരന്‍ ആരോപിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
അഴിമതിക്ക് ഒരു ആൾരൂപം ഉണ്ടെങ്കിൽ അത് കേരള മുഖ്യമന്ത്രി ശ്രീ. വിജയനാണ്. കൈവെച്ച എല്ലാ മേഖലകളിലും അടിമുടി അഴിമതി നടത്തിക്കൊണ്ടാണ് പിണറായി വിജയൻ ഭരിക്കുന്നത്. ദുരിതാശ്വാസ ഫണ്ടിലെ തട്ടിപ്പ് തിരിച്ചറിയാൻ നിയമം പഠിക്കണമെന്നില്ല. ഏതൊരു സാധാരണക്കാരനും ഒറ്റനോട്ടത്തിൽ മനസ്സിലാകുന്ന ഗുരുതരമായ ക്രമക്കേടുകൾ ആണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ നടന്നിരിക്കുന്നത്.
ഈ അഴിമതിയിൽ മുഖ്യമന്ത്രി സ്ഥാനം നഷ്ടമാകുമെന്ന് ഉറപ്പുള്ളതു കൊണ്ടാണ് പിണറായി വിജയൻ ലോകായുക്തയുടെ ചിറകരിഞ്ഞത്. അധികാരക്കസേരകൾക്ക് വേണ്ടി എന്തും ചെയ്യും എന്നതാണ് സിപിഎമ്മിന്റെയും നേതാക്കളുടെയും നിലപാട്.രാഷ്ട്രീയ ധാർമികതയും സാമൂഹിക പ്രതിബദ്ധതയും ഇവരുടെയൊന്നും ഏഴയലത്തുകൂടി പോയിട്ടില്ല.
സിപിഎം നേതാക്കളോടൊപ്പം ഉല്ലാസയാത്രകൾ നടത്തിയ ന്യായാധിപന്മാർ ഉൾപ്പെട്ട ലോകായുക്തയിൽ നിന്നും നീതിയുക്തമായ വിധിയുണ്ടാകുമെന്ന് ജനാധിപത്യ കേരളം പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. ഇനി ഒരു നിമിഷം പോലും മുഖ്യമന്ത്രി പദവിയിൽ തുടരാനുള്ള അർഹത പിണറായി വിജയന് ഇല്ല. എന്നാൽ അധികാരമോഹം കൊണ്ടു മത്തുപിടിച്ച തലയുമായി സമ്മതിദായകരെ പരിഹസിക്കുകയാണ് കേരള മുഖ്യമന്ത്രി.
നീതിന്യായ വ്യവസ്ഥിതിയെ അട്ടിമറിക്കുന്ന മോദിയും വിജയനും ഒരു ജനാധിപത്യ സമൂഹത്തിന് ഭീഷണിയാകുകയാണ്. വൻ ഭൂരിപക്ഷത്തിൽ ഇന്ത്യയെ അടക്കിഭരിക്കുമ്പോളും നിയമങ്ങളെ ബഹുമാനിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന പ്രസ്ഥാനത്തിന്റെ മഹത്വം വിമർശകർ പോലും തിരിച്ചറിയുകയാണ്.ലോകായുക്തയുടെ ശവമടക്ക് നടത്തിയ അഴിമതി വീരൻ മുഖ്യമന്ത്രി വിജയൻ, കടിച്ചു തൂങ്ങിക്കിടക്കുന്ന ആ കസേരയിൽ നിന്നും നാണംകെട്ട് ഇറങ്ങിപ്പോകുന്ന കാലം അതിവിദൂരമല്ല.