തിരുവനന്തപുരം: സാഹിത്യകാരി സാറാ തോമസ് അന്തരിച്ചു. തിരുവനന്തപുരത്തെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. 88 വയസായിരുന്നു. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2 മണിക്ക് പാറ്റൂര്‍ മാര്‍ത്തോമാ പള്ളി സെമിത്തേരിയില്‍ നടക്കും. കേരള സാഹിത്യ അക്കാദമി പുരസ്ക്കാരം ഉള്‍പ്പെടെ നിരവധി ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്. തമിഴ് ബ്രാഹ്‌മണരുടെ ജീവിതം പ്രതിപാദിക്കുന്ന നാർമടിപ്പുടവ എന്ന പ്രശസ്‌തമായ കൃതിയ്‌ക്കാണ് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത്.
ഇരുപതോളം നോവലുകൾ രചിച്ചിട്ടുണ്ട്. ‘ജീവിതം എന്ന നദി‘ എന്ന ആദ്യനോവൽ 34-ആം വയസ്സിൽ പുറത്തിറങ്ങി. സാറാ തോമസിന്റെ 'മുറിപ്പാടുകൾ' എന്ന നോവൽ പി എ ബക്കർ മണിമുഴക്കം എന്ന സിനിമയാക്കി. ഈ സിനിമ സംസ്ഥാന-ദേശീയ തലങ്ങളിൽ പുരസ്കാരം നേടി. അസ്തമയം,പവിഴമുത്ത്,അർച്ചന എന്നീ നോവലുകളും ചലച്ചിത്രങ്ങൾക്ക് പ്രമേയങ്ങളായിട്ടുണ്ട്. ദൈവമക്കൾ,ചിന്നമ്മു,അഗ്നിശുദ്ധി, വലക്കാർ, നീലക്കുറിഞ്ഞികൾ ചുവക്കും നേരി, ഗ്രഹണം, കാവേരി,യാത്ര,തണ്ണീർപന്തൽ തുടങ്ങി നിരവധി കൃതികള്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.