മുംബൈ: രണ്ട് വര്‍ഷമായി മുംബൈ ഇന്ത്യന്‍സ് ടീമിനൊപ്പമുണ്ടെങ്കിലും അര്‍ജുന്‍ തെണ്ടുൽക്കറിന് ഇതുവരെ ഐ പി എല്ലില്‍ അരങ്ങേറ്റം കുറിക്കാന്‍ സാധിച്ചിട്ടില്ല. കഴിഞ്ഞ സീസണില്‍ കളിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നെങ്കിലും പ്ലേയിങ് ഇലവനില്‍ ഇടം പിടിക്കാന്‍ അര്‍ജുന് സാധിച്ചില്ല. ഇതിഹാസ താരം സച്ചിന്‍ തെണ്ടുൽക്കറിന്‍റെ മകനെന്ന നിലയിലാണ് ക്രിക്കറ്റ് ലോകത്ത് അറിയപ്പെട്ടിരുന്നതെങ്കിലും പിന്നീട് ഇടം കൈയ്യന്‍ പേസ് ബൗളറെന്ന നിലയില്‍ മികച്ച പ്രകടനങ്ങള്‍ പുറത്തെടുക്കാന്‍ അര്‍ജുന് സാധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മുംബൈ ഇന്ത്യന്‍സ് ടീമില്‍ അര്‍ജുന്‍ കളിക്കുമോയെന്ന് ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്.
അർജുനെ ടീമിലെടുക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിന് താരത്തെ നിരാശനാക്കില്ലെന്നാണ് മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ മാധ്യമങ്ങളോട് പറഞ്ഞത്. അതേസമയം, ബൗളിങ് കൊണ്ട് പലരുടെയും പ്രശംസപിടിച്ചുപറ്റാൻ അർജുന് സാധിച്ചുവെന്നും ഇത്തവണത്തെ ടീം സെലക്ഷനില്‍ അദ്ദേഹത്തെയും പരിഗണിക്കുമെന്നും മുംബൈ ഇന്ത്യന്‍സ് പരിശീലകന്‍ മാർക്ക് ബൗച്ചര്‍ വ്യക്തമാക്കി. ടൂർണമെന്‍റിനു മുന്നോടിയായുള്ള വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും.
സീസണിലെ ഏതാനും മത്സരങ്ങൾ രോഹിത് ശർമ കളിക്കില്ലെന്നും റിപ്പോർട്ടുകള്‍ പുറത്തുവരുന്നുണ്ട്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലും ഏകദിന ലോകകപ്പ് ക്രിക്കറ്റും കണക്കിലെടുത്താണ് താരം വിശ്രമം എടുക്കുന്നത്.