ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി സിപിഎം പോളിറ്റ്ബ്യൂറോ അംഗം എം എ ബേബി. സവർക്കർക്കെതിരായ വിമർശനം രാഹുൽ ഗാന്ധി അവസാനിപ്പിച്ചുവെന്ന വാര്‍ത്ത പുറത്തുവന്നതിനുപിന്നാലെയാണ് എം എ ബേബി രംഗത്തെത്തിയത്. 'കോൺഗ്രസിന്റെ വർഗസ്വഭാവത്തിൻറെ പ്രശ്നമാണ് ഇത്. രാഹുൽ ഗാന്ധിയുടെ വ്യക്തിപരമായ ഒരു കുഴപ്പമല്ല. കോൺഗ്രസ് എന്നും ജന്മി മുതലാളി കൂട്ടുകെട്ടിന്റെ രാഷ്ട്രീയ പാർടി ആണ്. അവർക്ക് ഈ യാഥാസ്ഥിതിക വോട്ട് ബാങ്കിനെ അവഗണിക്കാൻ ആവില്ല. അതുകൊണ്ടാണ് ശിവസേനയോടുപോലും ഒത്തുതീർപ്പ് ഉണ്ടാക്കുന്ന മൃദു ഹിന്ദുത്വനയം സ്വീകരിക്കാൻ കോൺഗ്രസ് പ്രേരിതമാകുന്നത്' എന്ന് എം എ ബേബി ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
സവർക്കർക്കെതിരായ വിമർശനം രാഹുൽ ഗാന്ധി അവസാനിപ്പിച്ചു എന്നാണ് പത്രവാർത്ത. ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ എതിർപ്പിനെ തുടർന്നാണത്രെ ഇത്. കോൺഗ്രസിന്റെ വർഗസ്വഭാവത്തിൻറെ പ്രശ്നമാണ് ഇത്. രാഹുൽ ഗാന്ധിയുടെ വ്യക്തിപരമായ ഒരു കുഴപ്പമല്ല. കോൺഗ്രസ് എന്നും ജന്മി മുതലാളി കൂട്ടുകെട്ടിന്റെ രാഷ്ട്രീയ പാർടി ആണ്. അവർക്ക് ഈ യാഥാസ്ഥിതിക വോട്ട് ബാങ്കിനെ അവഗണിക്കാൻ ആവില്ല. അതുകൊണ്ടാണ് ശിവസേനയോടുപോലും ഒത്തുതീർപ്പ് ഉണ്ടാക്കുന്ന മൃദു ഹിന്ദുത്വനയം സ്വീകരിക്കാൻ കോൺഗ്രസ് പ്രേരിതമാകുന്നത്.
ഒന്നാം യുപിഎ സർക്കാരിന്റെ കാലത്ത് എന്ന പോലെ ശക്തമായ ഇടതുപക്ഷ സ്വാധീനം ഉള്ളപ്പോൾ മാത്രമേ കോൺഗ്രസ് പുരോഗമന നയങ്ങൾ സ്വീകരിച്ചിട്ടുള്ളൂ. ബിജെപിയെ നേരിടാൻ കേരളത്തിലും കോൺഗ്രസിന് വോട്ട് ചെയ്താൽ പോരേ എന്ന് ചോദിക്കുന്ന സുഹൃത്തുക്കൾ ഉണ്ട്. അവർക്കുള്ള ഉത്തരം ആണ് രാഹുൽ ഗാന്ധിയുടെ മേൽ ശിവസേനയുടെ നിയന്ത്രണം! ശക്തമായ ഇടതുപക്ഷം ഇല്ലാത്ത ബിജെപി വിരുദ്ധപക്ഷം ശിവസേന നിയന്ത്രിക്കുന്ന ഫ്യൂഡൽ രാഷ്ട്രീയ മുന്നണി ആയിരിക്കും.
സവർക്കർ ബ്രിട്ടീഷുകാരോട് മാപ്പപേക്ഷിച്ചു എന്നുമാത്രമല്ല, ബ്രിട്ടീഷുകാരുടെ പെൻഷനും വാങ്ങി അവരുടെ സേവകനായി ജീവിച്ചു. ഒന്നല്ല, അഞ്ചു വട്ടം മാപ്പപേക്ഷിച്ചു. ബ്രിട്ടീഷ് സർക്കാരിന്റെ സേവകനായി ജീവിച്ചു കൊള്ളാം എന്ന് ആവർത്തിച്ച് പറയുകയും ചെയ്യുകയും ചെയ്തു. മഹാത്മാഗാന്ധി വധത്തിൽ പ്രതി ആയിരുന്നു. ആ ഗൂഢാലോചന തെളിയിക്കപ്പെടാതെ പോയതുകൊണ്ട് മാത്രമാണ് സവർക്കർ ശിക്ഷിക്കപ്പെടാതെ പോയത്.