ഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ സംഭവത്തില്‍ പ്രതിഷേധ സൂചകമായി കറുത്ത വസ്ത്രങ്ങൾ അണിഞ്ഞാണ് പ്രതിപക്ഷ എം പിമാര്‍ ഇന്ന് പാര്‍ലമെന്‍റില്‍ എത്തുക. രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിനുശേഷമുള്ള ആദ്യ പാര്‍ലമെന്‍റ് യോഗമാണ് ഇന്ന് നടക്കുക. അതേസമയം, രാഹുല്‍ ഗാന്ധിക്കെതിരായ നടപടിയില്‍ പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ്. ഇതിന്‍റെ ഭാഗമായി എം പിമാരുടെ പാർലമെന്ററി പാർട്ടി ഓഫീസിൽ ആരംഭിച്ചു.
രാഹുൽ ഗാന്ധിയുടെ അയോഗ്യതയില്‍ പ്രതിഷേധം ആസൂത്രണം ചെയ്യാനുള്ള യോഗത്തില്‍ രാജ്യസഭയിലേയും ലോക്സഭയിലേയും എം പിമാരാണ് പങ്കെടുക്കുന്നത്.17 പ്രതിപക്ഷ പാര്‍ട്ടി പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ടെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കോണ്‍ഗ്രസ് ദേശിയ അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ നേതൃത്വത്തിലാണ് യോഗം ചേരുക. ഇതിനിടെ, രാഹുലിനെ അയോഗ്യനാക്കിയത് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി.