ഗാന്ധിനഗര്‍: ഗുജറാത്ത് സര്‍ക്കാര്‍ സംഘടിപ്പിച്ച പരിപാടിയില്‍ ബിജെപി എം പിക്കും എം എല്‍ എയ്ക്കുമൊപ്പം വേദി പങ്കിട്ട് ബിൽക്കിസ് ബാനു ബലാത്സംഗക്കേസിലെ പ്രതി. ബില്‍ക്കിസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്ത 11 പേരില്‍ ശൈലേഷ് ചിമന്‍ലാല്‍ ഭട്ട് എന്നയാളാണ് ബിജെപി നേതാക്കള്‍ക്കൊപ്പം വേദി പങ്കിട്ടത്. ഹോദ് എംപി ജസ്വന്ത് സിൻ ഭാഭോറിനും സഹോദരനും ലിംഖേഡ എംഎൽഎയുമായ സൈലേഷ് ഭാഭോറിനുമൊപ്പവുമാണ് ശൈലേഷ് ചിമൻലാൽ ഭട്ട് വേദി പങ്കിട്ടത്. ഇതിന്‍റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഈ മാസം 25- നാണ് പരിപാടി നടന്നത്. പ്രതികള്‍ക്ക് ജാമ്യം നല്‍കിയത്തിനെതിരെ സുപ്രീംകോടതി ഇന്ന് ഹര്‍ജി പരിഗണിക്കാനിരിക്കെയാണ് സംഭവം. എന്നാല്‍ ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ ബിജെപി നേതാക്കള്‍ ഇതുവരെ തയ്യാറായിട്ടില്ല. കഴിഞ്ഞ വർഷം സ്വാതന്ത്ര്യ ദിനത്തിലാണ് ബില്‍ക്കിസ് ബാനു കേസിലെ 11 പ്രതികളെയും മോചിപ്പിച്ചത്. പതിനാല് വര്‍ഷത്തെ ജയില്‍വാസം, പ്രായം, കുറ്റകൃത്യത്തിന്റെ സ്വഭാവം, ജയിലിലെ പെരുമാറ്റം എന്നിവ കണക്കിലെടുത്താണ് കുറ്റവാളികളെ ഗുജറാത്ത് സര്‍ക്കാര്‍ മോചിപ്പിച്ചത്. ഇതിനെതിരെ വ്യാപകപ്രതിഷേധമാണ് സാമൂഹിക മാധ്യമങ്ങളിലടക്കം ഉയര്‍ന്നുവന്നത്.
2002 മാര്‍ച്ച് മൂന്നിന് ഗുജറാത്ത് കലാപത്തിനിടെയാണ് ബില്‍ക്കിസ് ബാനു കൂട്ട ബലാത്സംഗത്തിനിരയായത്. ബില്‍ക്കിസ് അന്ന് അഞ്ച് മാസം ഗര്‍ഭിണിയായിരുന്നു. അവരുടെ മൂന്നുവയസുകാരിയായ മകളുള്‍പ്പെടെ കുടുംബത്തിലെ ഏഴ് സ്ത്രീകളെയാണ് അക്രമികള്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. ബില്‍ക്കിസിന്റെ മകള്‍ തലയ്ക്ക് അടിയേറ്റാണ് കൊല്ലപ്പെട്ടത്.