കൊച്ചി: തൃപ്പൂണിത്തുറ പൊലീസ് കസ്റ്റഡിയിലെടുത്ത ഇരുമ്പനം സ്വദേശി മനോഹരന്‍ കുഴഞ്ഞുവീണു മരിച്ചു. വാഹന പരിശോധനക്കായി കൈകാണിച്ചെങ്കിലും നിര്‍ത്താതെ പോയ മനോഹരനെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടുകയും മര്‍ദ്ദിക്കുകയുമായിരുന്നു എന്ന് ദൃക്സാക്ഷികള്‍ മൊഴി നല്‍കിയതായാണ് റിപ്പോര്‍ട്ട്. സംഭവത്തെ തുടര്‍ന്ന് തൃപ്പൂണിത്തുറ എസ് ഐയെ അന്വേഷണവിധേയമായി സസ്പെന്‍റ് ചെയ്തു. കേസ് അന്വേഷിക്കാനായി ജില്ലാ ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഇന്നലെ (ശനി) രാത്രി ഒന്‍പത് മണിയോടെ ഇരുമ്പനം ഭാഗത്തുവെച്ചാണ് പൊലീസ് സ്കൂട്ടറില്‍ വരികയായിരുന്ന മനോഹരനെ വാഹന പരിശോധനക്കായി കൈകാണിച്ചത്. നിര്‍ത്താതെ പോയ മനോഹരനെ പിന്തുടര്‍ന്ന് പിടികൂടിയ പൊലീസ് ഹെല്‍മറ്റൂരിയ ഉടനെ മുഖത്തടിച്ചു എന്ന് ദൃക്സാക്ഷികള്‍ പറയുന്നു. അടികൊണ്ടു വിറയ്ക്കുകയായിരുന്ന മനോഹരനെ മദ്യപിച്ചിട്ടുണ്ടോ എന്നറിയാനുള്ള ഉപകരണം വെച്ച് ഊതിച്ചു. നിര്‍ത്താതെ പോയതിന്റെ കാരണം തിരക്കിയപ്പോള്‍ 'പേടികൊണ്ടാണ്' എന്നാണു മനോഹരന്‍ മറുപടി പറഞ്ഞത് എന്നും ദൃക്സാക്ഷികള്‍ പറയുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പൊലീസ് ജീപ്പില്‍ കയറ്റിക്കൊണ്ടുപോയ മനോഹരന്‍ ശനിയാഴ്ച്ച രാത്രി കുഴഞ്ഞുവീണു എന്നാണ് പൊലീസ് പറയുന്നത്. ഉടന്‍തന്നെ തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിലും തുടര്‍ന്ന് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലും എത്തിച്ചെങ്കിലും മനോഹരൻറെ മരണം സംഭവിച്ചിരുന്നു എന്നാണ് പൊലീസ് പറയുന്നത്. മനോഹരനെ മര്‍ദ്ദിച്ചിട്ടില്ലെന്നും നടന്ന സംഭവങ്ങള്‍ സിസിടിവി പരിരോധിച്ചാല്‍ വ്യക്തമാകുമെന്നുമാണ് പൊലീസ് വിശദീകരണം. എന്നാല്‍ മനോഹരന്റെ മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുടുബം ഇന്ന് പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു.