ഡല്‍ഹി: ചൈനീസ് മാധ്യമമായ ടിക്ടോക് ആപ്പിന് ന്യൂസിലാന്‍ഡിലും നിയന്ത്രണം. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ന്യൂസിലാന്‍ഡ് പാര്‍ലമെന്‍റ് ടിക്ടോക്കിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഈ മാസം അവസാനത്തോടെ ആപ്പ് നിരോധിക്കുമെന്നാണ് ഭരണകൂടം അറിയിച്ചിരിക്കുന്നത്. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ത്യ, യു എസ്, കാനഡ, ഡെന്മാര്‍ക്ക് തുടങ്ങിയ രാജ്യങ്ങളും ടിക്ടോക്കിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
യൂറോപ്യന്‍ പാര്‍ലമെന്‍റും ജീവനക്കാര്‍ ടിക്ടോക് ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് നിര്‍ദ്ദേശം നല്‍കി. സൈബര്‍ സുരക്ഷാ കാരണങ്ങളാലാണ് നടപടി. യു എസിലെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും 30 ദിവസത്തിനകം ടിക്ടോക് നീക്കം ചെയ്യണമെന്ന് ജീവനക്കാരോട് ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ഉപകരണങ്ങളില്‍ നിന്ന് ടിക്ടോക് ആപ്പ് ഉപയോഗിക്കരുതെന്ന് കാനഡയും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഔദ്യോഗിക വിവരങ്ങള്‍ ചോര്‍ത്താന്‍ സാധ്യതയുള്ള ടിക്ടോക് അടിയന്തിരമായി നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഡെന്മാര്‍ക്കും ജീവനക്കാര്‍ക്ക് മെയില്‍ അയച്ചുവെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ചൈനീസ് കമ്പനിയുടെ ഉടമസ്ഥതയിലുള്ളതിനാല്‍ ഉപയോക്തൃ ഡാറ്റയിലേക്ക് ചൈനീസ് സര്‍ക്കാരിന് ആക്സസ് ലഭിക്കുമെന്ന തരത്തില്‍ അടുത്തിടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇത് രാജ്യത്തിന്‍റെ സുപ്രധാന വിവരങ്ങള്‍ ചോരുന്നതിന് കാരണമാകുമെന്നാണ് ഈ രാജ്യങ്ങള്‍ വിലയിരുത്തുന്നത്. അതേസമയം, ടിക്ടോകിന് നിരോധനം ഏര്‍പ്പെടുത്തുന്നത് അരക്ഷിതാവസ്ഥയും അധികാര ദുര്‍വിനിയോഗവുമാണെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ടിക് ടോക്കിനെ തകർക്കാർ ചിലര്‍ ബോധപൂര്‍വ്വം ശ്രമിക്കുകയാണെന്നും ചൈന ആരോപിച്ചു.