ഡല്‍ഹി: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിനെ സന്ദര്‍ശിച്ച് മുന്‍ ക്രിക്കറ്റ് താരം യുവരാജ് സിങ്. പന്തിനൊപ്പമുള്ള ചിത്രവും യുവരാജ് സിങ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചു. 'കുഞ്ഞു കുഞ്ഞു ചുവടുകള്‍ വെച്ച് ഈ ചാമ്പ്യന്‍ വീണ്ടും ഉയരങ്ങള്‍ കീഴടക്കാന്‍ പോകുന്നു. എപ്പോഴും ചിരിക്കുന്ന തമാശ പറയുന്ന പോസിറ്റിവായി ചിന്തിക്കുന്ന താങ്കളുമായി അല്‍പനേരം ചെലവിടാന്‍ കഴിഞ്ഞതില്‍ സന്തോഷം. കൂടുതല്‍ ശക്തിയോടെ തിരിച്ചുവരുമെന്നും യുവരാജ് സിങ് ട്വീറ്റ് ചെയ്തു.
തന്‍റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് പന്ത് അടുത്തിടെ പറഞ്ഞിരുന്നു. ശാസ്ത്രക്രിയകളെല്ലാം വിജയകരമായി പൂര്‍ത്തികരിച്ചു. തിരിച്ചുവരവിനുള്ള യാത്രകള്‍ ആരംഭിച്ചിരിക്കുകയാണ്. ഏത് പ്രതിസന്ധിയേയും നേരിടാന്‍ തയ്യാറായിരിക്കുകയാണെന്ന് പന്ത് അടുത്തിടെ ട്വീറ്റ് ചെയ്തിരുന്നു. അതോടൊപ്പം, ക്രച്ചസ് ഉപയോഗിച്ച് നടക്കുന്നതിന്റെ ചിത്രങ്ങളും സ്വിമ്മിങ് പൂളിൽ നിന്നുള്ള ഫോട്ടോകളും പന്ത് തന്‍റെ ആരാധകര്‍ക്കായി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.
ഡിസംബർ 30-നാണ് ഋഷഭ് പന്തിന് വാഹനാപകടത്തില്‍ പരിക്കേല്‍ക്കുന്നത്. അപകടത്തില്‍ കാല്‍ പാദത്തിനും ഉപ്പൂറ്റിക്കുമാണ് സാരമായ പരിക്ക് സംഭവിച്ചത്. വാഹനം ഓടിക്കുന്നതിനിടയില്‍ ഋഷഭ് പന്ത് ഉറങ്ങി പോയതാണ് അപകടകാരണം. പരുക്കിന്‍റെ ഗൌരവവും തുടര്‍ച്ചയായ ശാസ്ത്രക്രിയകളും കാരണം 6 മാസത്തേക്ക് പന്തിന് കളത്തില്‍ ഇറങ്ങാന്‍ സാധിക്കില്ല. പരുക്ക് ഭേദമായാലും ഫിറ്റ്നസ് വീണ്ടെടുക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നതിനാല്‍ പന്തിന് ഈ വര്‍ഷത്തെ മുഴുവന്‍ കളികളും നഷ്ടമാകുമെന്ന് ക്രിക്ഇന്‍ഫോയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.