ജീവിതത്തിൽനിന്ന് അകന്നുപോയ ഒരു സമുദ്രം വീണ്ടും കയറിവരുന്നതുപോലെ. പ്രക്ഷുബ്ധ യൗവ്വനങ്ങളുടെ ഉജ്ജ്വലകാലം തിരിച്ചണയുംപോലെ. വീണുപോയ വീരന്മാർ തിരിച്ചുവരുന്നതുപോലെ. വീണ്ടും ചെങ്കൊടിയിൽ ചോരയിരമ്പി തിരയിളക്കുന്നതുപോലെ.
ഞാൻ തുറമുഖം കണ്ടു. അകന്നുപോയ കാലത്തെ രാജീവ് രവി തിരിച്ചു കൊണ്ടുവന്ന് മുന്നിൽ നിർത്തുകയാണ്. കലയിലും ജീവിതത്തിലും കൈമോശം വന്ന ആശയാദർശങ്ങളുടെ നാളങ്ങൾ തെളിച്ചുവെക്കുകയാണ്. ചരിത്രം ആവർത്തിക്കുന്നതിലെ ക്രൂരഫലിതത്തെ സമചിത്തതയോടെ വിചാരണ ചെയ്യുകയാണ്. മട്ടാഞ്ചേരി എഴുതിയ സമർപ്പണത്തിന്റെ തീഷ്ണമായ തുടർച്ചകൾ തേടുകയാണ്. അരാഷ്ട്രീയ കലയിളക്കങ്ങളുടെ അരങ്ങുകൾക്കു മുന്നിൽ ജീവിതത്തിന്റെ വാസ്തവത്തെ കലാത്മകമായി തുറന്നു വെക്കുകയാണ്.
ഹോ, എന്തൊരു തീവ്രമായ, ആന്തരിക അനുഭവമാണ് പൂർണിമയുടെ ഉടലനക്കം ആവാഹിച്ചിരിക്കുന്നത്! സമരത്തെരുവുകളെക്കാൾ സംഘർഷം നിറഞ്ഞ വീടകങ്ങൾ അവരിൽ പൊട്ടിത്തെറിക്കുന്നതു കണ്ടു. മുമ്പും പ്രക്ഷോഭകല കണ്ടിട്ടുണ്ട്. ചരിത്രം മറച്ചുപിടിച്ച പെൺപോരാട്ടങ്ങളുടെ സൂക്ഷ്മനാഡികൾ ഇങ്ങനെ പിടഞ്ഞു കണ്ടിട്ടില്ല. നിമിഷ സജയനും ദർശന രാജേന്ദ്രനും അതങ്ങു പൂരിപ്പിക്കുന്നു. ചാളകളിൽനിന്നും തെരുവുകളിൽ നിന്നും തൊഴിലിടങ്ങളിൽ നിന്നും കയറിവന്ന സാധാരണ മനുഷ്യർ നിവിൻപോളിയെയും ഇന്ദ്രജിത്തിനെയും ജോജുവിനെയുമെല്ലാം അടിത്തട്ടു സമൂഹത്തിന്റെ വിഹ്വലതകളിലേക്കും തീർപ്പുകളിലേക്കും ആശ്ലേഷിച്ചുയർത്തുന്നു. പഴയകാല നായകരായ സത്യനോ നസീറോ മോഹൻ ലാലോ മമ്മൂട്ടിയോ ആദർശവത്കരിച്ചുയർത്താൻ ശ്രമിച്ച തൊഴിലാളിജീവിതത്തെ എല്ലാ തൂവലുകളും അഴിച്ചു നഗ്നപ്പെടുത്തി വർഗവത്കരിക്കുന്നു രാജീവ് രവി.
ചൂഷകവർഗം കൂടുതൽ സംഘടിതവും അക്രമോത്സുകവുമാകുന്ന കാലത്ത് ആയുധങ്ങൾ കൈമോശം വന്നു സ്തംഭിച്ചു നിൽക്കുന്ന ഒരു ജനതയ്ക്കു മുന്നിലാണ് തുറമുഖം എത്തുന്നത്. കൗതുകങ്ങളുടെ ചൊൽക്കാഴ്ച്ചകളിൽ നിന്ന് ഗൗരവതരമായ ഇടപെടലുകളിലേക്ക് ഈ ചലച്ചിത്രം നമ്മെ ഉന്തിയിടുന്നു. വല്ലാതെ ശീതപ്പെട്ടുപോയ ഒരു ചർമ്മത്തടിപ്പിൽ അതു നാം അറിയുന്നുണ്ടോ എന്നതു വേറെ കാര്യം. രാജീവ് രവിക്കും മുദ്രാവാക്യത്തിലും പാട്ടിലുമൊക്കെ കാലം കീറുന്ന നിർബന്ധങ്ങൾ കുറുക്കിയ അൻവർ അലിക്കും മറ്റു സംഘാംഗങ്ങൾക്കും അഭിവാദ്യം. തുറമുഖം കാണുമ്പോൾ നാം കാലത്തെ വീണ്ടും വീണ്ടും അഭിവാദ്യം ചെയ്യാനുള്ള ശേഷിയാണ് വീണ്ടെടുക്കുന്നത്.