തിരുവനന്തപുരം: സ്പീക്കര്‍ എ എന്‍ ഷംസീറിന് മറുപടിയുമായി ഷാഫി പറമ്പില്‍ എം എല്‍ എ. തന്നെ തോല്‍പ്പിക്കണോ വേണ്ടയോ എന്ന് പാലക്കാട്ടെ ജനങ്ങള്‍ തീരുമാനിക്കുമെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ കണ്ണുരട്ടല്‍ ഭയന്ന് സ്പീക്കര്‍ പദവിയുടെ ഉത്തരവാദിത്വം മറക്കുകയാണ്. അവനവന്‍റെ ഉത്തരവാദിത്തം മറന്ന് പെരുമാറുന്നതാണ് ഏറ്റവും വലിയ പരാജയമെന്ന് സ്പീക്കര്‍ തിരിച്ചറിയണമെന്നും ഷാഫി പറമ്പില്‍ തുറന്നടിച്ചു. ജനങ്ങൾ എല്ലാം കാണുന്നുണ്ട്. എല്ലാവരും ചെറിയ മാര്‍ജിനില്‍ ജയിച്ചവരാണ്, അത് മറക്കണ്ട. ഷാഫി പറമ്പിലില്‍ അടുത്ത തവണ തോല്‍ക്കുമെന്നാണ് സ്പീക്കര്‍ നിയമസഭയില്‍ പറഞ്ഞത്. ഇതിനെതിരെയാണ് ഷാഫി പറമ്പില്‍ രംഗത്തെത്തിയത്.
'ന്യായമായ ആവശ്യം ഉന്നയിച്ചതിനാണ് സ്പീക്കര്‍ ഇത്തരത്തില്‍ പെരുമാറിയത്. ശിവന്‍കുട്ടി നിയമസഭക്കകത്ത് കാണിച്ചതൊന്നും ഞങ്ങളാരും ചെയ്തിട്ടില്ല. ഞങ്ങള്‍ കമ്പ്യൂട്ടര്‍ തല്ലിപൊളിക്കുകയോ കസേര മറിച്ചിടുകയോ ചെയ്തിട്ടില്ല. സ്പീക്കര്‍ പദവിയുടെ ഉത്തരവാദിത്തം മറന്നാണ് ഷംസീര്‍ സഭയില്‍ ഇടപെട്ടത്. പിണറായി വിജയന്‍റെ കണ്ണുരട്ടല്‍ ഭയന്നാണോ സഭയില്‍ പെരുമാറെണ്ടത് - ഷാഫി പറമ്പില്‍ ചോദിച്ചു.
ബ്രഹ്മപുരം വിഷയത്തില്‍ പ്രതിഷേധിച്ച കൊച്ചി കോര്‍പറേഷനിലെ വനിത കൗണ്‍സിലര്‍മാര്‍ക്കെതിരായ പൊലീസ് നടപടി സഭ നിര്ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം പ്രതിഷേധം ആരംഭിച്ചതിനുപിന്നാലെയാണ് സ്പീക്കര്‍ അസാധാരണ പരാമര്‍ശം നടത്തിയത്.