തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് കൊൽക്കത്തയിൽ എത്തിയെന്ന വിവരത്തിന്മേൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്വേഷണം ആരംഭിച്ചു. ഡൽഹിയിൽ നിന്ന് ചരക്ക് വിമാനത്തിൽ കിഷോർ കൊൽക്കത്തയിൽ എത്തിയെന്ന വിവരത്തിന്മേൽ സിവിൽ ഏവിയേഷൻ മന്ത്രാലയത്തോടാണ് റിപ്പോർട്ട് ആവശ്യപ്പെട്ടത്. സംഭവത്തെ കുറിച്ച് ഡയക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനാണ് അന്വേഷിക്കുന്നത്. ദില്ലി-കൊൽക്കത്തയ്ക്കിടയിൽ ചരക്ക് സർവീസ് നടത്തുന്ന എല്ലാ വിമാനക്കമ്പനികളിൽ നിന്നും ഡിജിസിഎ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. എന്നാൽ യാത്രസംബന്ധിച്ച് യാതൊരു തെളിവും ഇതുവരെ കണ്ടെത്താനായിട്ടില്ല. ഡൽഹിയിലെയും കൊൽക്കത്തയിലെയും വിമാനത്താവളങ്ങളിൽ നിന്ന് സിസിടിവി ദൃശ്യങ്ങൾ അധികൃതർ തേടിയിട്ടുണ്ട്.
അതേസമയം ലോക്ഡൗൺ സമയത്ത് കൊൽക്കത്തയിലേക്ക് യാത്ര ചെയ്തെന്ന റിപ്പോർട്ട് പ്രശാന്ത് കിഷോർ നിഷേധിച്ചു. എന്നാൽ കൊൽക്കത്തയിൽ എങ്ങിനെയെത്തിയെന്നത് സംബന്ധിച്ച വിവരങ്ങൾ അദ്ദേഹം വെളിപ്പുടത്തിയില്ല. കാർഗോ വിമാനത്തിൽ താൻ കൊൽക്കത്തയിൽ എത്തിയെന്ന് പറയുന്നവർ തെളിവ് പുറത്തുവിടണമെന്നും പ്രശാന്ത് പറഞ്ഞു. ലോക്ഡൗണിന് മുമ്പ് കഴിഞ്ഞ മാസം 19 നാണ് താൻ ഡൽഹിയിൽ നിന്ന് തിരച്ചതെന്നും പ്രശാന്ത് വെളിപ്പെടുത്തി.
അതേസമയം ഗൗഹാത്തിയിൽ നിന്നാണ് പ്രശാന്ത് കൊൽക്കത്തയിൽ എത്തിയിതന്നും റിപ്പോർട്ടുണ്ട്. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ നിർദ്ദേശ പ്രകാരമാണ് പ്രശാന്ത് കിഷോർ കൊൽക്കത്തയിൽ എത്തിയത്. ലോക് ഡൗൺ നടപ്പാക്കുന്നത് സംബന്ധിച്ച് കേന്ദ്രവും പശ്ചിമബംഗാൾ സർക്കാറും തമ്മിലെ ഏറ്റുമുട്ടൽ രൂക്ഷമായിരിക്കെയാണ് ആഭ്യന്തര വകുപ്പ് പ്രശാന്ത് കിഷോറിനെതിരെ അന്വേഷണം നടത്തുന്നത്. മമതക്ക് വിദഗ്ധോപദേശം നൽകാനാണ് പ്രശാന്ത് അടിയന്തരമായി കൊൽക്കത്തയിൽ എത്തിയെന്നാണ് കേന്ദ്രം സംശയിക്കുന്നത്. അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ബംഗാളിൽ തൃൺമുൽ കോൺഗ്രസിന്റെ തെരഞ്ഞുടുപ്പ് തന്ത്രങ്ങൾ ആവിഷ്കരിക്കുന്നത് പ്രശാന്ത് കിഷോറിന്റെ ഐ-പിഎസി എന്ന സ്ഥാപനമാണ്.