പാചക വാതക വിലവര്‍ദ്ധന തീവെട്ടികൊള്ളയാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തിയത് എന്ന് സിപിഎം കേന്ദ്രകമ്മിറ്റിയംഗവുമായ കെ കെ ശൈലജ ആരോപിച്ചു. വിലവര്‍ദ്ധനവ് പിന്‍വലിക്കണമെന്നും അവര്‍ തന്‍റെ ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
സാധാരണക്കാരൻ്റെ ജീവിത ദുരിതങ്ങളോട് യാതൊരു മമതയും കാണിക്കാത്ത കേന്ദ്ര സർക്കാർ പാചക വാതകത്തിൻ്റെ വില വീണ്ടും കുത്തനെ കൂട്ടിയിരിക്കുകയാണ്. ഗാർഹികോപയോഗത്തിനുള്ള സിലിണ്ടറുകൾക്ക് 50 രൂപയും വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറുകൾക്ക് 350.50 രൂപയുമാണ് വർദ്ധിപ്പിച്ചത്. പൊതുവിപണയിലെ കേന്ദ്ര സർക്കാറിൻ്റെ ഇടപെടൽ കാര്യക്ഷമമല്ലാത്തതിനാൽ ഭക്ഷ്യവസ്തുക്കളുടെയും അവശ്യസാധനങ്ങളുടെയും വില തുടർച്ചയായി വർധിക്കുന്നതിനിടെയുള്ള കേന്ദ്ര സർക്കാറിൻ്റെ ഈ നടപടി ജനജീവിതം കൂടുതൽ ദുസ്സഹമാക്കും.
കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ ഇരട്ടിയോളമാണ് പാചകവാതകത്തിന് വില വർധിച്ചത് 2020 ൽ 600 രൂപയ്ക്ക് അടുത്തായിരുന്നു വിലയെങ്കിൽ ഇന്ന് 1200 രൂപയ്ക്ക് അടുത്തെത്തി നിൽക്കുകയാണ്. വിപണയിൽ അംസംസ്കൃത വസ്തുക്കളുടെ വില ഈ കാലയളവിൽ 30 ശതമാനമാണ് കുറഞ്ഞത്. ഈ യാഥാർത്ഥ്യം പരിഗണിക്കാതെയുള്ള വിലക്കയറ്റം തീവെട്ടിക്കൊള്ളയാണ്. ഈ നടപടി വിലക്കയറ്റത്തിൻ്റെ ആക്കം കൂട്ടും.
രാജ്യത്ത് വർദ്ധിച്ച് വരുന്ന തൊഴിലില്ലായ്മ, ദാരിദ്രം, പണപ്പെരുപ്പം എന്നിവയുടെ പശ്ചാത്തലത്തിലാണ് പാചക വാതകത്തിൻ്റെയും വില വർധന. സാധാരണ ജനതയുടെ ജീവിതം ദുരിതപൂർണമാക്കുന്ന ഈ നടപടി പിൻവലിക്കാൻ കേന്ദ്രം തയ്യാറാവണം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക