തിരുവനന്തപുരം: അടഞ്ഞുകിടക്കുന്ന വീടുകള്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്തില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. നിയമസഭയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്തെ അടഞ്ഞുകിടക്കുന്ന വീടുകള്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്തുമെന്ന് കഴിഞ്ഞ ബജറ്റ് അവതരണത്തിനിടയിലാണ് കെ എന്‍ ബാലഗോപാല്‍ പറഞ്ഞത്. പ്രവാസികളുടെ നികുതി സംബന്ധിച്ച കാര്യങ്ങളിലും ധനമന്ത്രി നിലപാട് വ്യക്തമാക്കി. കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയില്‍ നല്‍കിയ സബ്മിഷന് മറുപടി പറയുകയായിരുന്നു ധനമന്ത്രി.
'തദ്ദേശ സ്ഥാപനങ്ങളുടെ തനതുഫണ്ടിന്റെ ലഭ്യതക്കുറവ് കാരണം പ്രവർത്തനം തടസ്സപ്പെടാതിരിക്കാനും തദ്ദേശ സ്ഥാപനങ്ങളെ ശക്തിപ്പെടുത്താനുമുള്ള തീരുമാനമാണ് ബജറ്റില്‍ പറഞ്ഞിരിക്കുന്നത്. തദ്ദേശ വകുപ്പാണ് കെട്ടിടനികുതി സംബന്ധിച്ച കാര്യം നോക്കേണ്ടത്. തദ്ദേശമന്ത്രിയുമായി വിഷയം സംസാരിച്ചിരുന്നു. നികുതി ഇപ്പോള്‍ നടപ്പിലാക്കാന്‍ ഉദേശിക്കുന്നില്ല' - മന്ത്രി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അടഞ്ഞുകിടക്കുന്ന വീടുകള്‍ക്ക് അധിക നികുതി ഈടാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരേ നേരത്തെ വ്യാപകമായ പ്രതിഷേധവും ഉയര്‍ന്നിരുന്നു. അതേസമയം, നിയമസഭയില്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് മന്ത്രി കൃത്യമായ മറുപടി നല്‍കുന്നില്ലെന്ന് കാണിച്ച് എ പി അനില്‍ കുമാര്‍ സ്പീക്കര്‍ക്ക് പരാതി നല്‍കി. 400 ചോദ്യങ്ങള്‍ക്ക് മന്ത്രി ഇതുവരെ മറുപടി നല്‍കിയില്ലെന്ന് എ പി അനില്‍ കുമാര്‍ ആരോപിക്കുന്നു.