ഭാവനയുടെ തിരിച്ചുവരവ് എന്ന രീതിയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടൊരു ചിത്രമാണ് 'ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്'. ഭാവനയോടുള്ള സ്നേഹം കൊണ്ടും ചില രാഷ്ട്രീയ പ്രഖ്യാപനം കൊണ്ടും തിയേറ്ററിലെത്തുന്നവരെ ചിത്രം ഒരിക്കലും നിരാശപ്പെടുത്തില്ല. ആദ്യമേ പറയട്ടെ, പ്രതീക്ഷകളുടെ അമിതഭാരമില്ലാതെ ടിക്കറ്റെടുത്താല്‍ ഒട്ടും നിരാശപ്പെടേണ്ടിവരില്ല. കുടുംബ ബന്ധങ്ങളില്‍ തളച്ചിടപ്പെടുന്ന സ്ത്രീ ജീവിതങ്ങളെ അത്രമേല്‍ ഹൃദയത്തിലേക്ക് സന്നിവേശിപ്പിക്കുന്നതില്‍ നവാഗതനായ ആദില്‍ മൈമൂനത്ത് അഷറഫ് എന്ന സംവിധായകന്‍ വിജയിക്കുന്നുണ്ട്. പ്രണയത്തെക്കുറിച്ചും വ്യക്തിബന്ധങ്ങളെക്കുറിച്ചും ആത്യന്തികമായി തെരഞ്ഞെടുപ്പുകള്‍ക്കുള്ള വ്യക്തികളുടെ സ്വാതന്ത്ര്യത്തെക്കുറിച്ചും സംസാരിക്കുന്ന സിനിമയാണ് ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്.
ഷറഫുദ്ദീന്‍ അവതരിപ്പിക്കുന്ന ജിമ്മി എന്ന കഥാപാത്രത്തിന്‍റെ കുടുംബത്തെ പരിചയപ്പെടുത്തിക്കൊണ്ടാണ് സിനിമ ആരംഭിക്കുന്നത്. പിതാവിന്‍റെ സ്വപ്നങ്ങള്‍ക്ക് വേണ്ടി തന്‍റെ ഇഷ്ടങ്ങള്‍ മാറ്റിവെയ്ക്കുന്ന ജിമ്മിയുടെ കൗമാരവും, യൗവ്വനത്തില്‍ നഷ്ടമാകുന്ന പ്രണയവുമൊക്കെ വളരെ ഭംഗിയായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്. തുടര്‍ന്ന് വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി ഗള്‍ഫില്‍ പോയി ജോലി ചെയ്യുന്ന ജിമ്മി തിരിച്ചുവന്ന് വിന്‍റേജ് കാറുകളുടെ ഒരു ബിസിനസ് തുടങ്ങാന്‍ ആഗ്രഹിക്കുന്നതുമാണ് സിനിമയുടെ ഇതിവൃത്തം. ഇതിനിടയില്‍ മുപ്പത് വയസിനോട് അടുക്കുമ്പോള്‍ സമൂഹത്തിന്‍റെ നിര്‍ബന്ധത്തില്‍ വിവാഹം കഴിക്കണമെന്ന തീരുമാനത്തിലൂടെ ജിമ്മി കടന്നുപോവുകയും ചെയ്യുന്നു. ഒന്നും ചെയ്യാതെ അനുജത്തി മറിയത്തോടൊപ്പം കളിച്ചുനടക്കുന്ന ഒരാളായിട്ടാണ് കുടുംബം ജിമ്മിയെ നോക്കികാണുന്നത്. ഇതിനിടയില്‍ ഫിദയെന്ന പെണ്‍കുട്ടി ജിമ്മിയുടെ ജീവിതത്തിലേക്ക് കടന്നുവരുന്നതോടുകൂടിയാണ് സിനിമ വളരെ സങ്കീര്‍ണ്ണമായ നിമിഷങ്ങളിലേക്ക് പ്രവേശിക്കുന്നത്. നിത്യ എന്ന പഴയ കാമുകിയെ അപ്രതീക്ഷിതമായി കാണുന്നതോടെ ജിമ്മിയുടെ ആത്മ സംഘര്‍ഷങ്ങള്‍ കലുഷിതമാകുന്നു. കഥയുടെ ഗതി തന്നെ മാറ്റിവിടുന്ന സംഭവങ്ങളാണ് പിന്നീട് സിനിമയിലുടനീളം സംഭവിക്കുന്നത്.
വളരെ പക്വമായ പ്രകടനംകൊണ്ട് അമ്പരപ്പിക്കുന്നുണ്ട് ഭാവന. ജീവിതത്തിലെ പ്രശ്നങ്ങളെ ധീരമായി അഭിമുഖീകരിക്കുന്ന നിത്യ ഇന്നത്തെ കാലഘട്ടത്തിലെ പെണ്‍കുട്ടികളുടെ പ്രതിനിധിയാണ്. സിനിമയിലെ നിത്യയെന്ന കഥാപാത്രത്തോട് നൂറുശതമാനം നീതി പുലര്‍ത്താന്‍ ഭാവനയ്ക്ക് സാധിച്ചിട്ടുണ്ട്. വിവാഹവും ഡിവോഴ്സും ടോക്സിക്കായ വ്യക്തിബന്ധങ്ങളും ഒരു സ്ത്രീയുടെ ജീവിത്തിലുണ്ടാക്കുന്ന പ്രശ്നങ്ങള്‍ വളരെ മനോഹരമായും അതോടൊപ്പം ഗൗരവത്തോടുകൂടിയുമാണ് സിനിമ ചര്‍ച്ച ചെയ്യുന്നത്.
ഹിന്ദു മുസ്ലിം പ്രണയമാണ് സിനിമ കൈകാര്യം ചെയ്യുന്നതെങ്കിലും ചിത്രത്തില്‍ ഒരിടത്തുപോലും ജാതിയമായ പരാമര്‍ശങ്ങളെയുണ്ടാകുന്നില്ല. 'പൊളിറ്റിക്കലി ഇന്‍ കറക്ട്' എന്ന് തോന്നിപ്പിക്കുന്ന പരാമര്‍ശങ്ങളോ നോട്ടമോ ഉണ്ടാകുന്നില്ല. ബിജി ബാലിന്‍റെ സംഗീതവും സിനിമയെ കൂടുതല്‍ മനോഹരമാക്കുന്നു. ചെറിയ ആശയത്തില്‍ നിന്നും മനുഷ്യ ബന്ധങ്ങളെ കൂട്ടിയിണക്കി മാനവികതയുടെ വലിയ ആകാശം വരച്ചിടുന്ന ചിതമാണ് 'ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്'. അശോകന്‍, അനാര്‍ക്കലി നാസര്‍, ഷെബിന്‍ ബെന്‍സണ്‍, അഫ്‌സാന ലക്ഷ്മി തുടങ്ങി സിനിമയിലെ ഓരോ കഥാപാത്രങ്ങളും മികച്ച അഭിനയമാണ് കാഴ്ചവെച്ചിരിക്കുന്നത്. പ്രണയം മനസില്‍ കൊണ്ടുനടക്കുന്നവര്‍ക്ക്, മനുഷ്യ ബന്ധങ്ങള്‍ക്ക് വില കല്പ്പിക്കുന്നവര്‍ക്ക് ചിത്രം വളരെ ഇഷ്ടമാകും.
സിനിമ കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകനും തനിക്ക് നഷ്ടപ്പെട്ടുപോയ ആ പഴയ പ്രണയത്തെക്കുറിച്ച് ഒരിക്കലെങ്കിലും ഓര്‍ക്കുമെന്ന് നിശംസയം പറയാം. എല്ലാത്തിനുമുപരി ഭാവന എന്ന അഭിനേത്രിയെ മലയാള സിനിമയിലേക്ക് മടക്കി കൊണ്ട് വന്ന പേരിൽ കാലം ഈ ചിത്രത്തെ അടയാളപ്പെടുത്തും. അക്കാര്യത്തില്‍ സംവിധായകനൊപ്പം ചിത്രത്തിന്റെ നിർമ്മാതാക്കളായ രാജേഷ് കൃഷ്ണ, റെനീഷ് അബ്ദുൽ ഖാദർ എനിവർക്കും അഭിമാനിക്കാം. ആദ്യമേ പറഞ്ഞതുപോലെ പ്രതീക്ഷകളുടെ അമിതഭാരമില്ലാതെ പോകുന്ന പ്രേക്ഷകന് മനസ് നിറഞ്ഞ് ആസ്വദിച്ചിറങ്ങാന്‍ സാധിക്കുന്ന ഒരു ചെറു ചിത്രമാണ് ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക