ഗുജറാത്ത് കലാപത്തിനിടെ കൊല്ലപ്പെട്ട മുന്‍ കോണ്‍ഗ്രസ് എംപി ഇഹ്‌സാന്‍ ജാഫ്രിയുടെ ഓര്‍മ്മദിനത്തില്‍ കുറിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഗുജറാത്ത് വംശഹത്യയില്‍ ആ ജീവന്‍ വെന്തൊടുങ്ങിയിട്ട് രണ്ട് ദശാബ്ദം പിന്നിട്ടെന്നും ആ നരമേധത്തിന് നേതൃത്വം നല്‍കിയവര്‍ക്കെതിരെ പോരാടുന്ന ഇഹ്‌സാന്‍ ജാഫ്രിയുടെ ഭാര്യ സാകിയാ ജാഫ്രിക്ക് ഇനിയും നീതി ലഭ്യമായിട്ടില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു. സംഘപരിവാറിന്റെ ആക്രമണോത്സുക വര്‍ഗീയതക്കെതിരായ സാകിയയുടെ പോരാട്ടത്തിനൊപ്പം ഐക്യപ്പെടാന്‍ മതനിരപേക്ഷ ഇന്ത്യയോട് ആഹ്വാനം ചെയ്യുന്നതാണ് ഇഹ്‌സാന്‍ ജാഫ്രിയുടെ സ്മരണയെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
മുഖ്യമന്ത്രിയുടെ കുറിപ്പ്
മുൻ കോൺഗ്രസ്സ് എംപി ഇഹ്സാൻ ജാഫ്രിയുടെ ഓർമ്മദിനമാണ് ഇന്ന്. ഗുജറാത്ത് വംശഹത്യയിൽ ആ ജീവൻ വെന്തൊടുങ്ങിയിട്ട് രണ്ട് ദശാബ്ദം പിന്നിട്ടിരിക്കുന്നു.
2002 ഫെബ്രുവരി 28 ന് സംഘപരിവാർ കലാപകാരികൾ അഹമ്മദാബാദിലെ ഗുൽബർഗ് സൊസൈറ്റി ആക്രമിച്ചപ്പോൾ ഇഹ്സാൻ ജാഫ്രിയുടെ വീട്ടിലേക്കാണ് കോളനി നിവാസികൾ അഭയം തേടിയെത്തിയത്. പ്രാണരക്ഷാർത്ഥം തന്റെ വീട്ടിലേക്കോടിയെത്തിയവരെ രക്ഷിക്കാനായി ജാഫ്രി ഫോണിലൂടെ അധികാരകേന്ദ്രങ്ങളെ ബന്ധപ്പെട്ടെങ്കിലും ചെറുവിരലനക്കാൻ ഭരണകൂടം തയ്യാറായില്ല. തുടർന്ന് സംഘപരിവാർ നടത്തിയ തീവെപ്പിൽ ജാഫ്രിയുൾപ്പെടെ 69 പേർ ഗുൽബർഗ് സൊസൈറ്റിയിൽ വെന്തുമരിക്കുകയായിരുന്നു.
വംശഹത്യാക്കാലത്ത് ഗുജറാത്തിൽ അരങ്ങേറിയ ന്യൂനപക്ഷവേട്ടയുടെ പരിഛേദമാണ് ഗുൽബർഗ് സൊസൈറ്റിയിൽ കണ്ടത്
ഈ നരമേധത്തിന് നേതൃത്വം നൽകിയവർക്കെതിരെ ഇഹ്സാൻ ജാഫ്രിയുടെ ഭാര്യ സാകിയ ജാഫ്രി നിയമപോരാട്ടം തുടങ്ങിയിട്ട് ഇരുപതുവർഷം കഴിഞ്ഞിരിക്കുന്നു. സാകിയയ്ക്ക് ഇന്നും നീതി ലഭ്യമായിട്ടില്ല. സംഘപരിവാറിന്റെ ആക്രമണോത്സുക വർഗ്ഗീയതയ്ക്കെതിരായുള്ള സാകിയയുടെ പോരാട്ടങ്ങൾക്കൊപ്പം ഐക്യപ്പെടാൻ മതനിരപേക്ഷ ഇന്ത്യയോട് ആഹ്വാനം ചെയ്യുന്നതാണ് ഇഹ്സാൻ ജാഫ്രിയുടെ സ്മരണ.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക