തിരുവനന്തപുരം: പീഡനക്കേസില്‍ ഇളവ് നല്‍കണമെന്നാവശ്യപ്പെട്ട് ഉണ്ണി മുകുന്ദന്‍ ഹൈക്കോടതിയെ സമീപിച്ചു. നേരിട്ട് കോടതിയില്‍ ഹാജരാകുന്നതിനാണ് ഇളവ് ആവശ്യപ്പെട്ടത്. ഈ മാസം 17- നാണ് കേസില്‍ വിചാരണ ആരംഭിക്കുന്നത്. കഴിഞ്ഞ ദിവസമാണ് കേസുമായി ബന്ധപ്പെട്ട് തുടര്‍നടപടികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന സ്റ്റേ നീക്കി ഹൈക്കോടതി നീക്കിയത്. പരാതിക്കാരിക്ക് എതിരായ രേഖകള്‍ കോടതിയില്‍ സമര്‍പ്പിക്കാനുണ്ടെന്ന് ഉണ്ണി മുകുന്ദന്‍റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. കേസില്‍ ഒത്തുതീര്‍പ്പിന് തയ്യാറാണെന്ന് കാണിച്ച് പരാതിക്കാരി അയച്ച സന്ദേശങ്ങള്‍ കൈവശമുണ്ടെന്നാണ് അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരിക്കുന്നത്. എന്നാല്‍ കേസ് ഒത്തുതീർപ്പായെന്ന സത്യവാങ്മൂലം വ്യാജമാണെന്ന് പരാതിക്കാരി കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്ന് എങ്ങനെയാണ് കേസ് ഒത്തുതീര്‍പ്പായതെന്ന് വിശദീകരിക്കണമെന്ന് പ്രതിഭാഗത്തോട് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കേസില്‍ ഉണ്ണി മുകുന്ദനുവേണ്ടി ഹാജരായത് ജഡ്ജിമാര്‍ക്ക് കൈക്കൂലി നല്‍കാനെന്ന പേരില്‍ പണം വാങ്ങിയെന്ന് ആരോപണം നേരിടുന്ന അഡ്വ. സൈബി ജോസ് കിടങ്ങൂരാണ്. പരാതിക്കാരിയുമായി ഒത്തുതീര്‍പ്പാക്കിയെന്ന് കാണിച്ച് സൈബി ജോസ് സമര്‍പ്പിച്ച രേഖ വ്യാജമെന്ന് കോടതി കണ്ടെത്തി. ഇതോടെയാണ് കേസിലെ തുടര്‍നടപടികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന സ്റ്റേ ഹൈക്കോടതി നീക്കിയത്.
സിനിമയുടെ കഥ പറയാനെത്തിയ തന്നെ ഉണ്ണി മുകുന്ദന്‍ ഫ്‌ളാറ്റില്‍വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് യുവതി കോടതിയെ സമീപിച്ചത്. രണ്ടുവര്‍ഷത്തോളമായി കേസില്‍ തുടര്‍നടപടികള്‍ നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. കേസ് റദ്ദാക്കണമെന്ന ആവശ്യപ്പെട്ടുളള ഉണ്ണി മുകുന്ദന്റെ ഹര്‍ജികള്‍ മജിസ്‌ട്രേറ്റ് കോടതിയും സെഷന്‍സ് കോടതിയും തളളി. സ്‌റ്റേ നീക്കണമെന്ന് പരാതിക്കാരി ആവശ്യപ്പെട്ടിരുന്നെങ്കിലും സ്റ്റേ നീട്ടിക്കൊണ്ടുപോവുകയായിരുന്നു. ഇന്ന് കേസ് വീണ്ടും പരിഗണിച്ചപ്പോഴാണ് പരാതിക്കാരിയുടെ അഭിഭാഷകന്‍ വ്യാജ സത്യവാങ്മൂലത്തെക്കുറിച്ച് പറയുന്നത്.