72 വർഷങ്ങൾ!
ഏകദേശമൊരു മനുഷ്യായുസ്സിന്റെയത്രയും ദൈർഘ്യമേറിയ ഈ നീണ്ട കാലയളവിന്റെ കണക്കെടുപ്പ് അനിവാര്യമായിത്തീർന്ന ദശാസന്ധിയിലാണ് രാജ്യത്തിന്റെ, നമ്മുടെ, നിൽപ്പ്.
അധികമൊന്നും പരിശോധിക്കാനില്ല തന്നെ. വെറും ഒരു ചോദ്യം, അതെ, പരമപ്രധാനമായ ഒരൊറ്റ ചോദ്യം മാത്രമെ നാം അഭിമുഖീകരിക്കേണ്ടതായിട്ടുള്ളു. 'മഹാത്മജി ജീവിച്ചതും രക്തസാക്ഷിത്വം വരിച്ചതും എന്തിനു വേണ്ടിയായിരുന്നു?'. മുൻപൊക്കെയാണെങ്കിൽ ഒരു യു.പി. സ്കൂൾ കുട്ടിക്ക് ഉപന്യാസത്തിനുള്ള വിഷയമേ ഉണ്ടായിരുന്നുള്ളൂ അത്. എന്നാൽ ഇന്ന്, 72 വർഷങ്ങൾക്കുശേഷം, നമ്മെ നയിക്കുന്നവർക്കു പോലും ഉത്തരം നൽകാൻ കഴിയാത്ത ഒരു ചോദ്യമായി അത് കനത്ത് തിടംവെച്ചിരിക്കുന്നു.
എങ്കിലും അമാന്തിക്കാനൊന്നുമില്ല. ഇതേ ചോദ്യത്തിന് അന്ന് യു.പി. ക്ലാസ്സിൽ നാം പറഞ്ഞ ലളിതമായ മറുപടിയിലേക്ക് തിരിച്ചു പോകാം. അത്രയ്ക്ക് ലളിതമായിരുന്നു മഹാത്മാവിന്റെ ജീവിതവും, അതിനാൽ അദ്ദേഹം നമുക്കു നൽകിയ സന്ദേശവും.
രാജ്യമാകെ സ്വാതന്ത്ര്യപ്പുലരിയുടെ പൂത്തിരി വെളിച്ചത്തിൽ കണ്ണഞ്ചിനിൽക്കുമ്പോൾ, സ്വാതന്ത്ര്യസമര സേനാനികൾ അധികാരത്തിന്റെ പൊൻപ്രഭയിൽ കുളിച്ച് സത്യവാചകം ചൊല്ലി ഔന്നത്യങ്ങളുടെ പടവുകൾ കയറുമ്പോൾ, ഇന്ദ്രപ്രസ്ഥത്തിലെ വെള്ളിവെളിച്ചത്തിന് പ്രഭ പോരാതെ വന്നത് ഒരേയൊരാളുടെ അസാന്നിദ്ധ്യം കൊണ്ടു മാത്രമായിരുന്നു. അയാളെത്തേടിയുള്ള തെരച്ചിൽ ഒടുവിൽ വിഭജനത്തിന്റെ ചോരയൊലിപ്പിച്ചുനിന്ന നവ്ഗാലിയിലെ തെരുവിലാണ് ചരിത്രത്തെ കൊണ്ടെത്തിച്ചത്.
ചോരയൊലിപ്പിച്ചുനിന്ന തെരുവുകളിൽ പ്രാർത്ഥന കൊണ്ട് സാന്ത്വനം തീർക്കുകയായിരുന്നു മഹാത്മജി. എല്ലാ മതങ്ങളുടേയും ഉള്ളറകളിലെ വെള്ളരിപ്രാവുകളെ പതിഞ്ഞ ചിറകടികളുടെ ഈണത്തിൽ അദ്ദേഹം മനുഷ്യ മനോവിഹായസ്സിലേക്ക് ഉമ്മ വെച്ചുപറപ്പിച്ചു. സ്നേഹത്തിന്റെയും സർവ്വരോടുമുള്ള വാത്സല്യത്തിന്റെയും പേരായിരുന്നു ഗാന്ധി. ആദ്ദേഹം ജീവിത സായാഹ്നത്തിലും ഒരു കുട്ടിയെപ്പോലെ ഒരുമയുടെ പട്ടംപറപ്പിച്ചു കളിച്ച ഒരു പോഴത്തക്കാരനായിരുന്നു. ഒറ്റ ബുള്ളറ്റുകൊണ്ട് ഏതു പോഴത്തവും അവസാനിപ്പിക്കാമെന്ന് അറിയാമായിരുന്ന ഒരു ബുദ്ധിരാക്ഷസന്റെ പേരായിരുന്നൊ ഗോഡ്സെയെന്ന് ഇന്നും നമുക്കറിയില്ല. പക്ഷേ അതറിയാവുന്നവരുണ്ടെന്നെങ്കിലും ഇന്നിന്റെ അനിവാര്യതകൊണ്ട് നാം തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു എന്നതുതന്നെയാണ് പ്രതീക്ഷ.
പരസ്പര സ്നേഹത്തിനപ്പുറം, ലളിതമായ ജീവിതത്തിനപ്പുറം, സങ്കീർണ്ണമായൊന്നും ഗാന്ധിക്ക് പറയാനുണ്ടായിരുന്നില്ല. അതുകൊണ്ട് നമുക്ക് ഇനിയും യു.പി. സകൂൾ കുട്ടികളാവാം. അന്ന് പറയാൻ അത്രയും എളുപ്പമായിരുന്ന ഗാന്ധിയെക്കുറിച്ചുള്ള ഉത്തരങ്ങൾ ഓർത്തെടുക്കാം.
അല്ലെങ്കിൽ, ഇക്കാലം കൊണ്ട് ഗാന്ധിയിൽനിന്ന് നടന്നകന്ന ദശലക്ഷക്കണക്കിന് മൈലുകളുടെ നമ്പറായാണ് ചരിത്രത്തിൽ 72 അടയാളപ്പെടുത്തപ്പെടുക.