അഗര്‍തല: കനത്ത സുരക്ഷയില്‍ ത്രിപുരയില്‍ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ 7 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം 4 മണിവരെ നീളുമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ശക്തമായ ത്രികോണ മത്സരമാണ് ത്രിപുരയില്‍ നടക്കുന്നത്. ഭരണകക്ഷിയായ ബിജെപിയെ പരാജയപ്പെടുത്താന്‍ സിപിഎം -കോണ്‍ഗ്രസും ഒരുമിച്ചാണ് മത്സരിക്കുന്നത്. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസും സിപിഎമ്മും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉടലെടുത്തിരുന്നെങ്കിലും പിന്നീട് ഇരുപാര്‍ട്ടികളും സമയവായത്തിലെത്തുകയായിരുന്നു. പുതിയ ഗോത്ര പാർട്ടിയായ 'തിപ്ര മോത' നിയമസഭാ തിരഞ്ഞെടുപ്പ് പോരാട്ടം പ്രവചനാതീതമാക്കുന്നുവെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
60 നിയമസഭാ മണ്ഡലങ്ങളിലായി 3,328 പോളിംഗ് ബൂത്തുകളാണ് ഒരുക്കിയിരിക്കുന്നത്. ഇതില്‍ 1,100 എണ്ണം പ്രശ്നബാധിത ബൂത്തുകളാണ്. 28 ബൂത്തുകളെ അതീവ പ്രശ്നബാധിത ബൂത്തുകളുടെ ലിസ്റ്റിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. രാഷ്ട്രീയ സംഘർഷ സാധ്യത കണക്കിലെടുത്ത് കനത്ത കാവൽ ഒരുക്കിയിട്ടുണ്ട്. 28 ലക്ഷത്തോളം വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്.
400 കമ്പനി സിഎപിഎഫ് , 9000 ത്രിപുര സ്റ്റേറ്റ് റൈഫിൾസ് , 6000 പോലീസ് ഉദ്യോഗസ്ഥർ എന്നിവരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളത്. ഇതിനിടയിൽ ബിശാൽഘട്ടിലും ബെലോനിയയിലും ഇന്നലെ രാത്രി സംഘർഷം ഉണ്ടായി. മാർച്ച് രണ്ടിനാണ് വോട്ടെണ്ണൽ.