ആലപ്പുഴ: കുട്ടനാട്ടില്‍ സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. ഇന്നലെ രാത്രിയിലുണ്ടായ സംഘര്‍ഷത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. രാമങ്കരി ലോക്കൽ കമ്മിറ്റിയംഗം ശരവണൻ, ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറി രഞ്ജിത്ത് രാമചന്ദ്രന്‍, എന്നിവരുള്‍പ്പെടെയുള്ളവര്‍ക്കാണ് പരിക്കേറ്റത്. പാര്‍ട്ടിക്കുള്ളില്‍ വിഭാഗീയത രൂക്ഷമായതിന് പിന്നാലെയാണ് സംഘര്‍ഷം നടന്നത്. സംഭവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പോലിസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഔദ്യോഗിക വിഭാഗവും വിമത പക്ഷവും മൂന്നിടത്ത് വെച്ചാണ് ഏറ്റുമുട്ടിയത്. തലയ്ക്ക് പരിക്കേറ്റ പ്രവർത്തകരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കമ്പിവടിയും കല്ലും ഉപയോഗിച്ചാണ് പരസ്പരം ആക്രമിച്ചത്.
ഏറെക്കാലമായി കുട്ടനാട്ടില്‍ പാര്‍ട്ടിക്കുള്ളില്‍ വിഭാഗീയത ശക്തമാണ്. അടുത്തിടെ പാര്‍ട്ടിക്കുള്ളിലെ ഉള്‍പ്പോരിനെ തുടര്‍ന്ന് 300 ഓളം പേര്‍ പാര്‍ട്ടി വിടുകയാണെന്ന് ചൂണ്ടിക്കാണിച്ച് കത്ത് നല്‍കിയിരുന്നു. ഇതിനിടയിലാണ് പ്രശ്നം സംഘര്‍ഷത്തില്‍ കലാശിച്ചത്. അക്രമം നടത്തിയവർ പാർട്ടി അനുഭാവികളായ ക്വട്ടേഷൻ സംഘാംഗങ്ങൾ ആണെന്നാണ് പരിക്കേറ്റവർ ആരോപിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, പാര്‍ട്ടിക്കുള്ളിലെ വിഭാഗീയത പരിഹരിക്കാന്‍ സിപിഎം സംസ്ഥാന നേതൃത്വം തന്നെ ഇടപെട്ടിരുന്നു. മന്ത്രി സജി ചെറിയാനടക്കമുള്ളവര്‍ കുട്ടനാട്ടിലെത്തി പാര്‍ട്ടി ലോക്കല്‍ കമ്മറ്റി അംഗങ്ങളുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.