കോഴിക്കോട്: ട്രാന്‍സ്‌ജെന്‍ഡര്‍ പങ്കാളികളായ സിയ പവലിനും സഹദ് ഫാസിലിനും കുഞ്ഞ് ജനിച്ചു. ട്രാന്‍സ് പുരുഷനായ സഹദ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍വെച്ചാണ് കുഞ്ഞിന് ജന്മം നല്‍കിയത്. സഹദിനും സിയക്കും കുഞ്ഞ് പിറന്ന വിവരം ഇവരുടെ സുഹൃത്തും ട്രാന്‍സ് പൈലറ്റുമായ ആദം ഹാരിയാണ് ലോകത്തെ അറിയിച്ചത്. സഹദും കുഞ്ഞും ആരോഗ്യത്തോടെയിരിക്കുന്നുവെന്നും സിയ ആവേശഭരിതയായി പുറത്ത് കാത്തിരിക്കുകയാണെന്നും ആദം ഹാരി ഫേസ്ബുക്കില്‍ കുറിച്ചു. കുഞ്ഞിനെ ജാതിയുടെയും മതത്തിന്റെയും ലിംഗത്തിന്റെയും അതിര്‍വരമ്പുകളില്ലാതെ വളര്‍ത്തണം. അതിനാല്‍ തല്‍ക്കാലം കുഞ്ഞിന്റെ ജെന്‍ഡര്‍ വെളിപ്പെടുത്തുന്നില്ലെന്നാണ് സഹദിന്റെയും സിയയുടെയും തീരുമാനം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കോഴിക്കോട് ഉമ്മതലത്തൂര്‍ സ്വദേശിയായ സിയയും തിരുവനന്തപുരം സ്വദേശിയായ സഹദും ട്രാന്‍സ് സ്വത്വം തിരിച്ചറിഞ്ഞതിനുപിന്നാലെയാണ് ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചത്. ജീവിതത്തിന് അര്‍ത്ഥം വരാനായി ഒരു കുഞ്ഞുകൂടെ വേണമെന്ന് ഇരുവര്‍ക്കും തോന്നലുണ്ടായി. ട്രാന്‍സ്‌ജെന്‍ഡര്‍ ദമ്പതികള്‍ക്ക് കുട്ടികളെ ദത്തെടുക്കാന്‍ നിയമനടപടികള്‍ വെല്ലുവിളിയാണ്. അങ്ങനെയാണ് സ്വന്തം കുഞ്ഞെന്ന ചിന്തയിലേക്കെത്തുന്നത്.
ആ സമയത്ത് സിയ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയിരുന്നില്ല. സഹദിന്റെ ബ്രസ്റ്റ് റിമൂവല്‍ മാത്രമാണ് നടന്നിരുന്നത്. ഗര്‍ഭപാത്രമുളളതിനാല്‍ പ്രാഥമികമായി പ്രശ്‌നങ്ങളുണ്ടാവില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഗര്‍ഭകാലയളവില്‍ സഹദ് ഹോര്‍മോണ്‍ ട്രീറ്റ്‌മെന്റ് നിര്‍ത്തിവയ്ക്കണം എന്നുമാത്രമായിരുന്നു നിര്‍ദേശം. ഇതോടെയാണ് ഇന്ത്യയിലെ ആദ്യ ട്രാന്‍സ്‌മെന്‍ പ്രഗ്നന്‍സി യാഥാർത്ഥ്യമായത്.