തിരുവനന്തപുരം: എല്‍ഡിഎഫ് പാര്‍ലമെന്‍ററി യോഗത്തില്‍ എം എല്‍ എ ഗണേഷ് കുമാറിനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കാം. എന്നാല്‍ മാധ്യമങ്ങള്‍ക്ക് വിരുന്നൊരുക്കുന്നതുപോലെ ആകരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗണേഷ് കുമാറിന്‍റെ പേര് പറയാതെ പത്തനാപുരത്തെ കാര്യങ്ങള്‍ ഉദ്ദരിച്ചുകൊണ്ടാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്. വികസനം സർക്കാർ ഫണ്ട് കൊണ്ടല്ലേ എന്നും മുഖ്യമന്ത്രി ചോദിച്ചു. മണ്ഡലത്തിനായി സര്‍ക്കാര്‍ ഫണ്ട് നല്‍കിയിട്ടുണ്ട്. അതിന്‍റെയൊക്കെ കണക്കുകളും സര്‍ക്കാരിന്‍റെ പക്കലുണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞു. യോഗത്തില്‍ ഗണേഷ് കുമാര്‍ പങ്കെടുത്തിരുന്നില്ല.
എല്‍ ഡി എഫില്‍ ഇപ്പോള്‍ കൂടിയാലോചനകള്‍ ഉണ്ടാകുന്നില്ലെന്നും വികസന രേഖയില്‍ ചര്‍ച്ച നടന്നിട്ടില്ലെന്നുമാണ് കെ ബി ഗണേഷ് കുമാര്‍ അടുത്തിടെ പറഞ്ഞത്. ഓരോ വിഷയത്തിലുമുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ രണ്ട് മാസം മുന്‍പ് എഴുതി വാങ്ങുകയാണ് ചെയ്തത്. റോഡ് നിര്‍മ്മാണത്തിലുള്‍പ്പെടെ കാലതാമസം നേരിടുകയാണെന്നും സംസ്ഥാന്‍ സര്‍ക്കാര്‍ എല്ലാ മേഖലയിലും ചെലവ് ചുരുക്കണമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ മാത്രമാണ് നടത്തുന്നത്. എം എല്‍ എമാര്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ സാധിക്കാത്ത സ്ഥിതി വിശേഷമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. മന്ത്രിമാരുടെയും വകുപ്പുകളുടെയും പ്രവര്‍ത്തനം പരാജയമാണ്. ഇത്തരത്തില്‍ പ്രവര്‍ത്തിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് മുഖ്യമന്ത്രി രംഗത്തെത്തിയിരിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മുന്നണിയിലെ ധാരണ അനുസരിച്ച് നവംബറിൽ മന്ത്രിയാകേണ്ട ഗണേഷ്, മുന്നണിക്കെതിരെ സംസാരിച്ചതും അതിനെതിരെ മുഖ്യമന്ത്രി തന്നെ രംഗത്തെത്തിയതും കേരളാ കോണ്‍ഗ്രസും (ബി) -സിപിഎമ്മും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായെന്ന സൂചനകളാണ് പുറത്തുവരുന്നത്.