ഇസ്താംബൂള്‍: തുര്‍ക്കിയിലും അയല്‍രാജ്യമായ സിറിയയുടെ വടക്കുഭാഗത്തുമുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 4000 കടന്നു. തുര്‍ക്കിയില്‍ 2,379 പേരും സിറിയയില്‍ 1,444 പേരും മരിച്ചെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. മരണസംഖ്യ എട്ട് മടങ്ങ് വര്‍ധിക്കുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ആയിരക്കണക്കിന് പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുകയാണ്. കനത്ത മഞ്ഞും മഴയും സിറിയയിലെ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയാണ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, 18,000ഓളം പേര്‍ക്ക് ഭൂചനത്തിൽ പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്. അമേരിക്ക, ബ്രിട്ടന്‍, കാനഡ,ജര്‍മനി,ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ജർമ്മനി, സ്വിറ്റ്സർലൻഡ്, ഹംഗറി, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള രക്ഷാപ്രവർത്തകർ തുർക്കിയിലേക്ക് തിരിച്ചു. ഇന്ത്യ ഉൾപ്പെടെ 45 ലോകരാജ്യങ്ങല്‍ മരുന്ന് ഉൾപ്പെടെയുള്ള സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. റിക്ടര്‍ സ്കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് തെക്ക് കിഴക്കന്‍ തുര്‍ക്കിയിലും സിറിയയുടെ വടക്കുഭാഗത്തും അനുഭവപ്പെട്ടത്. രാജ്യത്ത് ഇനിയും തുടര്‍ഭൂചലനങ്ങള്‍ ഉണ്ടായേക്കാമെന്ന് തുര്‍ക്കി ദുരന്തനിവാരണ ഏജന്‍സി അറിയിച്ചു.